കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിലോ സർക്കാരിലോ നേതൃമാറ്റം ഉണ്ടെന്ന വാർത്ത തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പിണറായി വിജയൻ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ്. പിണറായി വിജയനാണ് തുടർ ഭരണത്തിലേക്ക് നയിക്കാൻ നെടും തൂണായി നിലകൊണ്ടത്. തിരഞ്ഞെടുപ്പിലെ തിരിച്ചടിയുമായി ബന്ധപ്പെട്ട് എന്തൊക്കെ തിരുത്തേണ്ടതുണ്ടോ അതൊക്കെ തിരുത്തും. തിരുത്തുന്നതിനു ഒരു ബുദ്ധിമുട്ടുമില്ല. മാറ്റങ്ങൾക്ക് പാർട്ടി മുന്നിൽ നിന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇ പി ജയരാജന്റെ പ്രകാശ് ജാവ്ദേക്കറുമായുള്ള വിവാദ കൂടിക്കാഴ്ച ഗൗരവപൂർവ്വം പരിശോധിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ‘ഇ പി ജയരാജൻ ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുൾപ്പെടെയുള്ള വിഷയം ഞങ്ങൾ ഗൗരവപൂർവം പരിശോധിക്കും. എന്തെല്ലാം മാറ്റം കൊണ്ടുവരണമോ അതെല്ലാം ഞങ്ങൾ ചെയ്യും. തിരുത്താനാണല്ലോ എല്ലാം’- അദ്ദേഹം പറഞ്ഞു.
നവകേരള സദസ് തിരിച്ചടിയായെന്ന വിലയിരുത്തൽ അദ്ദേഹം തള്ളി. നവകേരള സദസ്സ് ഗുണം ചെയ്തിട്ടുണ്ട്. മാധ്യമങ്ങൾ വിവാദമുണ്ടാക്കാൻ നോക്കിയെങ്കിലും അതിന്റെ ഭാഗമായി വലിയൊരു ജനകീയ മുന്നേറ്റമല്ലേ ഉണ്ടായത്. അത് വോട്ടായില്ലെങ്കിൽ 33 ശതമാനം വോട്ട് ലഭിക്കില്ലല്ലോ. ഈ പ്രശ്നങ്ങൾക്കിടയിലും ഇത്രയും ശതമാനം വോട്ട് ലഭിച്ചില്ലേ. പക്ഷേ, കിട്ടേണ്ടതെല്ലാം കിട്ടിയോ എന്ന് ചോദിച്ചാൽ കിട്ടിയില്ല, അത്രമാത്രം. അത് മനസ്സിലാക്കിയാണ് ഇനി ഇടപെടേണ്ടതെന്നും എം വി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക