ഐഎസ്ആർഒയ്ക്ക് വീണ്ടും അഭിമാന നേട്ടം. ബഹിരാകാശത്ത് പോയി വരാനുള്ള ഇന്ത്യയുടെ ‘ടാക്സി റോക്കറ്റ്’ ആർ എൽ വി ലെക്സ്-03 യുടെ അവസാന ലാൻഡിങ് പരീക്ഷണവും ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി. ഇന്ന് രാവിലെ 7:10ന് കർണാടകയിലെ ചിത്രദുർഗ്ഗ എയ്റനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ നിന്നാണ് മൂന്നാം ലാൻഡിങ് പരീക്ഷണം നടന്നത്.
റീയൂസബിൾ ലോഞ്ച് വെഹിക്കിളിന്റെ ആദ്യ രണ്ട് പരീക്ഷണങ്ങളും ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയിരുന്നു. വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാവുന്ന വാഹനമെന്ന പേരും ആർ എൽ വി നിലനിർത്തി. ബഹിരാകാശത്ത് പോയി മടങ്ങിയെത്തുന്ന വാഹനത്തെ ഭൂമിയിൽ ഇറക്കുന്ന പരീക്ഷണങ്ങളാണ് അടുത്തഘട്ടത്തിൽ നടക്കുക.
ലാൻഡിങ് പരീക്ഷണത്തിന് ആദ്യതവണ മുതൽ ഒരേ വാഹനം തന്നെയാണ് ഐഎസ്ആർഒ ഉപയോഗിക്കുന്നത്. ‘പുഷ്പക്’ എന്ന് പേരിട്ടിരിക്കുന്ന ആർ എൽ വിയെ ലാൻഡിങ് പരീക്ഷണം തുടങ്ങുന്ന അന്തരീക്ഷത്തിലേക്ക് കൊണ്ടുപോയത് ‘ചിനൂക്ക്’ എന്ന വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ആണ്. പിന്നീട് തറനിരപ്പിൽ നിന്ന് 4.5 കിലോമീറ്റർ ഉയരത്തിലും ഇറങ്ങേണ്ട റൺവേയിൽ നിന്ന് നാല് കിലോമീറ്റർ ദൂരത്തിലും ആർ എൽ വിയെ ചിനൂക്ക് വിട്ടയച്ചു.
പിന്നീട് 500 മീറ്റർ മാറി സഞ്ചരിച്ച ആർ എൽ വി റൺവേയിലേക്ക് നേരിട്ട് ഇറങ്ങാവുന്ന ദിശയിലെത്തുകയും ചെയ്തു. വിക്രം സാരാഭായി സ്പേസ് സെന്റർ ദിശ കൃത്യമായി കണ്ടെത്തുന്നതിനായി പുതിയ ദിശാസൂചിക ആൽഗരിതം ഇതിനായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. വെഹിക്കിൾ ഡയറക്ടർ ബി കാർത്തിക്കും മിഷൻ ഡയറക്ടർ ജെ മുത്തു പാണ്ഡ്യനുമാണ്. വി എസ് എസ് സി ഡയറക്ടറായ ഡോ എസ് ഉണ്ണികൃഷ്ണൻ നായർ, ഐ എസ് ആർ ഒ ചെയർമാനായ എസ് സോമനാഥ് എന്നിവർ ദൗത്യം നിറവേറ്റിയ ടീമിനെ അഭിനന്ദനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക