തിരുവനന്തപുരം: കേരള സർവ്വകലാശാല യുവജനോത്സവത്തിന്റെ മറവിൽ ഗ്രേസ് മാർക്ക് തട്ടിപ്പിന് ശ്രമം നടന്നതായി പരാതി. സേവ് യൂണിവേസിറ്റി ക്യാമ്പയിൻ കമ്മിറ്റി ഈ വിഷയത്തിൽ പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. യുവജനോത്സവ മത്സരങ്ങളിൽ വിധിനിർണയത്തെ ചൊല്ലി യൂണിവേഴ്സിറ്റി യൂണിയൻ ഭരിക്കുന്ന എസ്.എഫ്.ഐയിലുണ്ടായ ചേരിതിരിവിനെയും ഏറ്റുമുട്ടലിനെയും തുടർന്ന് മത്സര വിജയികളുടെ ലിസ്റ്റ് തടഞ്ഞുവെച്ചിരുന്നു. ഈ പട്ടിക പ്രസിദ്ധീകരിക്കാനാണ് പുതിയ നീക്കം. ഒരോ ഗ്രൂപ്പിനമത്സരങ്ങളിൽ പങ്കെടുത്ത നാല് കോളേജ് ടീമുകൾക്കുവരെ ഒന്നും രണ്ടു മൂന്നും സ്ഥാനങ്ങൾക്ക് അർഹത നേടിയതായിക്കാട്ടിയാണ് ഗ്രേസ് മാർക്ക് വിതരണം ചെയ്യുന്നത്.
ഗ്രൂപ്പ് മത്സരങ്ങളിൽ കൂടുതൽ പേർ ഒന്നാം സ്ഥാനം സ്വന്തമാക്കിയതായി പ്രഖ്യാപിച്ചാണ് പുതിയ ഗ്രേസ് മാർക്ക് തട്ടിപ്പ് നടത്തുന്നത്. ഇതോടെ ഒരു ഗ്രൂപ്പ് ഇനത്തിൽ ഉൾപ്പെടുന്ന പത്തുമുതൽ പന്ത്രണ്ടു പേർക്കു വരെ ഓരോ പേപ്പറിനും ആറു ശതമാനം മാർക്ക് അധികമായി കിട്ടും. അതുകൊണ്ട് ഗ്രൂപ്പ് മത്സരങ്ങളിലാണ് കൂടുതൽ പേർക്കും ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കൊടുത്തിരിക്കുന്നത്.
വഞ്ചിപ്പാട്ട്, കോൽക്കളി, മാർഗംകളി, ദഫ് മുട്ട്, ഒപ്പന, വൃന്ദവാദ്യം, സമൂഹ ഗാനം എന്നിവയിൽ പങ്കെടുത്ത 72 കോളേജ് ടീമികൾക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നൽകിയാണ് തിരിമറി വന്നിരിക്കുന്നത്. ഇതിലൂടെ 800-ഓളം വിദ്യാർത്ഥികൾ കൂട്ടത്തോടെ ഗ്രേസ് മാർക്കിന് അർഹത നേടും. പരമാവധി ഓരോ വിദ്യാർത്ഥികൾക്കും 60 മാർക്ക് വരെ ലഭിക്കുമെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക