റഷ്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള കോക്കസസ് മേഖലയിലെ നഗരമായ ഡാഗെസ്താനിലെ ജൂത സിനഗോഗിന് നേരെയും തലസ്ഥാനമായ മഖച്കലയിലെ പോലീസിനെ ലക്ഷ്യമിട്ടും ഒരേസമയം നടത്തിയ തീവ്രവാദി ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഉയര്‍ന്നു. ആക്രമണത്തിൽ 15 പൊലീസ് ഉദ്യോഗസ്ഥരും ഒരു പുരോഹിതനും കൊല്ലപ്പെട്ടു. അതേസമയം സിനഗോഗിലും ഓര്‍ത്തഡോക്സ് പള്ളിയിലുമായി നിരവധി വിശ്വാസികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ‘ഇത് ഡാഗെസ്താനിനും മുഴുവൻ രാജ്യത്തിനും ഒരു ദുരന്ത ദിനമാണ്’ എന്നാണ് ഡാഗെസ്താൻ മേഖലയുടെ ഗവർണർ സെർജി മെലിക്കോവ് സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.
തീവ്രവാദികള്‍ ജൂതസമൂഹം താമസിക്കുന്ന പ്രദേശത്തെ സിനഗോഗും അടുത്തുള്ള രണ്ട് ഓർത്തഡോക്സ് പള്ളികളിലേക്കും അപ്രതീക്ഷിതമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതേ സമയം തന്നെ നഗരത്തിലെ പോലീസിന് നേരെയും ആക്രമണം നടത്തിയതായി റഷ്യയുടെ സ്റ്റേറ്റ് മീഡിയ ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡെർബന്റിലെ ഓർത്തഡോക്സ് പള്ളിയിലെ പുരോഹിതന് ഫാദർ നിക്കോളായ് ഉൾപ്പെടെ നിരവധി സിവിലിയന്മാരും 15ലധികം പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉള്‍പ്പെടുത്തിയിരുന്ന സിനഗോഗിന് ഏതാണ്ട് മുഴുവനായും അഗ്നിക്കിരയാകി. ഇതേസമയം പ്രദേശത്തിന്റെ തലസ്ഥാനമായ മഖച്കലയിൽ ഒരു സംഘം തീവ്രവാദികള്‍ പൊലീസിന് നേരെ വെടിവെച്ചു. അപ്രതീക്ഷിതമായ വെടിവെയ്പ്പിലാണ് പൊലീസുകാരുടെ മരണ സംഖ്യ ഇത്രയുമധികം ഉയര്‍ന്നത്. വിവിധ സ്ഥലങ്ങളില്‍ നടന്ന അക്രമണങ്ങളില്‍ എത്ര സിവിലിയന്മാര് കൊല്ലപ്പെട്ടെന്നതിന് കൃത്യമായ വിവരം ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക