കോട്ടയം: നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര വിലയെയും മറികടന്ന് റബ്ബറിന്റെ ആഭ്യന്തര വില കുതിക്കുന്നു. ബാങ്കോക്കിൽ 185 രൂപയാണ് ഇപ്പോഴത്തെ വില. അതേ സമയം തദ്ദേശീയ വില 204 രൂപ കഴിഞ്ഞു. തായ്ലൻഡിലും മറ്റും വിളവെടുപ്പ് വര്‍ധിച്ചതും വിപണിയിൽ കൂടുതൽ ചരക്കെത്തിയതുമാണ് ഇത്തവണ അന്താരാഷ്ട്ര വില ഇടിയുന്നതിലേക്ക് നയിച്ചത്.
കഴിഞ്ഞ വർഷങ്ങളിലെല്ലാം അന്താരാഷ്ട്ര വിലയായിരുന്നു മുകളിൽ ഉള്ളത്. തായ്ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ മരങ്ങളുടെ രോഗബാധയും മറ്റും കാരണം കഴിഞ്ഞ വർഷം ഉത്പാദനത്തിൽ വൻതോതിൽ ഇടിവ് വന്നിരുന്നു. ഇതോടെ റബ്ബറിന് ക്ഷാമം അനുഭവപ്പെട്ടതാണ് കഴിഞ്ഞ വർഷങ്ങളിൽ അന്താരാഷ്ട്രവില കൂടാൻ കാരണം. അന്താരാഷ്ട്ര വിപണിയിൽ ആർഎസ്എസ് നാലിന് 220 രൂപ വരെ വ്യാപാരം പുരോഗമിക്കുമ്പോഴും ഇന്ത്യൻ വിപണിയിൽ വില അന്ന് 170-175 എന്ന നിലയിൽ തന്നെ നിൽക്കുകയായിരുന്നു.
അന്താരാഷ്ട്രവില താഴ്ന്ന് നിൽക്കുത് കാരണം ടയർ കമ്പനികൾ കൂടുതൽ ശേഖരിക്കാൻ തയ്യാറെങ്കിൽ പോലും കപ്പൽ, കണ്ടയ്നർ ക്ഷാമം വലിയ കടമ്പയാണ്. 40 ദിവസം വരെ വൈകിയാണ് നേരത്തെ ബുക്കുചെയ്ത ചരക്കുംനീങ്ങുന്നത്. കേരളത്തിലും മറ്റും മഴമറ ഇടീൽ പൂർണമാക്കി ടാപ്പിങ് ജൂലൈയോടെ ശക്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക