ഏറെ വിവാദങ്ങൾക്ക് വഴി വെച്ച സനാതന ധർമ്മ പരാമർശത്തെ തുടർന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനിനെതിരെ കർണാടകയിൽ രജിസ്റ്റർ ചെയ്ത കേസിൽ കോടതി ജാമ്യം അനുവദിച്ചു. ഓഗസ്റ്റ് എട്ടിന് വീണ്ടും പരിഗണിക്കാനായി മാറ്റിയ കേസിൽ ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ചത്.
ബംഗളൂരു സ്വദേശിയായ സാമൂഹിക പ്രവർത്തകനാണ് വിവാദമായ സനാതന ധർമ്മ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെതിരെ പരാതി നൽകിയത്. കേസിൽ കോടതി സമൻസ് അയച്ചതിനെ തുടർന്ന് ഉദയനിധി നേരിട്ട് കോടതിയിൽ ഹാജരാകുകയും ഒരു ലക്ഷം രൂപ ജാമ്യ തുകയായി കെട്ടിവയ്ക്കാൻ ഉത്തരവിട്ട കോടതി ഉദയനിധിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ചെന്നൈയിൽ സംഘടിപ്പിച്ച സാഹിത്യ സമ്മേളനത്തിൽ ഉദയനിധി സ്റ്റാലിൻ മലേറിയയും കോവിഡും പോലെയുള്ള പകർച്ച വ്യാധികളെ പോലെ സനാതന ധർമ്മത്തെയും തുടച്ചു നീക്കണം എന്ന് വിവാദ പരാമർശം നടത്തിയിരുന്നു. ഇതാണ് വിവാദങ്ങൾക്ക് വഴി വെച്ചത്. നിരവധി കേസുകളാണ് രാജ്യത്തെ വിവിധ കോടതികളിൽ ഇതിനെതിരെ നിലവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക