ജനീവ: മദ്യപാനം ആരോഗ്യത്തിന് അപകടമെന്ന് അറിയാത്തവരല്ല കുടിക്കുന്നത്, എന്നാൽ മദ്യപിച്ച് ഒരു വർഷം മരിക്കുന്നവർ ലക്ഷക്കണക്കിനാണെന്ന് പലർക്കും അറിവില്ല. ഇപ്പോള്‍ മദ്യപാനത്തിനെതിരെ മുന്നറിയിപ്പ് നൽകുകയാണ് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ).
ലോകത്ത് മദ്യപിച്ച് ഒരുവർഷം 26 ലക്ഷത്തിലധികം പേർ മരിക്കുന്നതായി ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ആകെ ഒരു വർഷം മരിക്കുന്നവരുടെ 4.7 ശതമാനം വരുമിത്. ഇതിൽ പുരുഷൻമാരാണ് 20 ലക്ഷവും. മദ്യപിക്കുന്ന പതിനായിരങ്ങളുള്ള കേരളത്തിന് മുന്നറിയിപ്പാണ് ഡബ്ല്യുഎച്ച്ഒയുടെ പുതിയ കണക്ക്.
മദ്യപാനം അല്ലതെ മറ്റ് തരത്തിലുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ച് വർഷം ആറുലക്ഷം ആളുകളാണ് മരിക്കുന്നതെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. മദ്യപാനവും ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഡബ്ല്യുഎച്ച്ഒ പുറത്തിറക്കിയ ഗ്ലോബൽ സ്റ്റാറ്റസ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഇതിൽ ഏറ്റവും ഖേദകരമായ കാര്യം മദ്യപാനം കാരണം മരിച്ചവരിൽ 13 ശതമാനം 20-നും 30-നും ഇടയിൽ പ്രായം വരുന്നവരാണ് എന്നതാണ്.
ലോകത്താകമാനം മദ്യപാനം കരണമുണ്ടായ മരണങ്ങളിൽ 4.74 ലക്ഷം പേരുടെ മരണത്തിന് കാരണമായത് ഹൃദ്രോഗമാണ്. മദ്യപാനം കാരണമുള്ള അർബുദം 4.01 ലക്ഷം ജീവനുകളാണ് എടുത്തത്. ലോകത്ത് മദ്യം ഉപയോഗിക്കുന്നവർ 40 കോടിയാളുകൾ വരുമെന്നും ഇതിൽ 21 കോടിയാളുകൾ മദ്യത്തിന് അടിമകളാണെന്നും കണക്കുകൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക