ദുബൈ: ഇത്തിഹാദ് എയർവേസിൽ ഒട്ടേറെ തൊഴിലവസരങ്ങൾ. അടുത്ത ഒന്നര വർഷത്തിനുള്ളിൽ മലയാളികൾ ഉൾപ്പടെയുള്ള നൂറുകണക്കിന് പൈലറ്റുമാരെയും ജീവനക്കാരെയും റിക്രൂട്ട് ചെയ്യാനുള്ള വലിയ പദ്ധതിയാണ് ഇത്തിഹാദ് എയർവേസ് നടത്തുന്നത്. 2030 ഓടെ സർവീസുകളുടെ എണ്ണം ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സൈപ്രസ്, ബൾഗേറിയ, അൽബേനിയ, റൊമാനിയ, ഹംഗറി, പോളണ്ട് ഉൾപ്പെടെ വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് ഇത്തിഹാദ് അടിയന്തര വികസനം ലക്ഷ്യമിടുന്നത്. എയർ ബസ് എ 320, എ. 350, എ.380 എന്നിവക്കു പുറമെ വിവിധ ബോയിങ് വിമാനങ്ങളും സർവീസ് വിപുലീകരണത്തിന്റെ ഭാഗമായി ഉറപ്പാക്കും.
ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലേക്കും കൂടുതൽ സർവീസുകൾ ഒരുക്കാനുള്ള നീക്കത്തിലാണ് എയർവേസ്. ചുരുങ്ങിയത് പുതുതായി രണ്ടായിരം പൈലറ്റുമാരെയെങ്കിലും നിയമിക്കാനാണ് ഇത്തിഹാദ് തീരുമാനം. അടുത്ത വർഷത്തോടെ റിക്രൂട്ട്മെൻറ് നടപടികൾ പൂർത്തീകരിക്കും. കാബിൻ ക്രൂ ഉൾപ്പെടെ ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് കമ്പനി മുന്നിൽ കാണുന്നത്. മികച്ച ശമ്പളവും ആനുകൂല്യങ്ങളുമാണ് ഇത്തിഹാദ് ഓഫർ ചെയ്യുന്നത്.
അതേസമയം, വിസ, ടിക്കറ്റ്, യാത്രാരേഖകൾ എന്നിവയുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഇത്തിഹാദ് എയർവേസ് ചാറ്റ്ബോട്ട് ആരംഭിച്ചു.അവശ്യ യാത്രാരേഖകളെക്കുറിച്ച് യാത്രക്കാർക്ക് അറിവുണ്ടെന്ന് ഉറപ്പാക്കാനാണ് ഇത് രൂപകൽപ്പന ചെയ്തത്.
ഇതിനായി വെബ്സൈറ്റിലെ (etihad.com) ഹെൽപ്പ് പേജിലെ ‘ഗെറ്റ് ഇൻ ടച്ച്’ ക്ലിക്ക് ചെയ്ത് ‘ട്രാവൽ ഗൈഡ്ലൈൻ ആൻഡ് ട്രാൻസിറ്റ് ഇൻഫർമേഷൻ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. അന്താരാഷ്ട്ര എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (അയാട്ട) ടിമാറ്റിക് സൊല്യൂഷൻ നൽകുന്ന ഏറ്റവും പുതിയ യാത്രാവിവരങ്ങൾ ചാറ്റ്ബോട്ടിൽ സ്വയമേവ പുതുക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക