ന്യൂഡല്‍ഹി: ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ലോകകിരീടം സ്വന്തമാക്കിയ നീലപ്പടയ്ക്ക് 125 കോടി രൂപയാണ് സമ്മാനമായി നല്‍കുന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
‘2024 ടി20 ലോകകപ്പ് വിജയിച്ച ടീം ഇന്ത്യയ്ക്ക് 125 കോടി രൂപ സമ്മാനത്തുകയായി പ്രഖ്യാപിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ടൂര്‍ണമെന്റിലുട നീളം അസാധാരണമായ കഴിവും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിക്കാന്‍ ടീമിന് സാധിച്ചു. കിരീടം നേടിയ എല്ലാ താരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും അഭിനന്ദനങ്ങള്‍’, ജയ് ഷാ എക്സില്‍ കുറിച്ചു.
കളിക്കാരും പരിശീലകരും മറ്റ് സപ്പോര്‍ട്ടിങ് സ്റ്റാഫുകളും ഉള്‍പ്പെടുന്ന ടീമിനാണ് 125 കോടി രൂപ ലഭിക്കുക. ടൂര്‍ണമെന്റിലാകെ ടീം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചതെന്നും ജയ് ഷാ കുറിച്ചു. ഇന്ത്യന്‍ ടീമിന്റെ രണ്ടാമത്തെ ടി20 ലോകകപ്പ് വിജയമാണ് ഇത്.
ഐസിസി നേരത്തെ അവാര്‍ഡ് തുക പ്രഖ്യാപിച്ചിരുന്നു. 11.25 മില്യന്‍ ഡോളറാണ് 2024 ടി20 ലോകകപ്പിലെ പാരിതോഷികം. ലോകകപ്പ് വിജയം നേടിയ ഇന്ത്യയ്ക്ക് 2.45 മില്യണ്‍ ഡോളര്‍ (20.42 കോടി രൂപ) ലഭിക്കും. സൗത്ത് ആഫ്രിക്കയ്ക്ക് 10.67 കോടിയും പാരിതോഷികമായി ലഭിക്കും.
ബാര്‍ബഡോസില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഹിറ്റ്മാനും സംഘവും വീണ്ടുമൊരു ലോകകിരീടത്തില്‍ മുത്തമിട്ടത്. ടി 20 ലോകകപ്പില്‍ രണ്ടാം തവണയാണ് ഇന്ത്യ ജേതാക്കളാവുന്നത്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യയുടെ ആദ്യ ഐസിസി കിരീടനേട്ടം കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക