കൊച്ചി: താരസംഘടനയായ അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ പ്രതികരിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി രംഗത്തുവന്നു. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത നടപടി ജനാധിപത്യവിരുദ്ധമാണെന്ന് തുറന്നടിച്ച് രമേഷ് പിഷാരടി മുഴുവൻ അംഗങ്ങൾക്കും കത്തയച്ചു.
ജനാധിപത്യവ്യവസ്ഥിതിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് ലഭിക്കുന്ന സ്ഥാനാർത്ഥിയാണ് വിജയി ആകുക. അപ്പോൾ മാത്രമേ അത് ജനങ്ങളുടെ തീരുമാനമാകൂ. ഒരു സ്ഥാനാർത്ഥി വോട്ട് കൂടുതൽ ലഭിക്കുകയും അയാളെക്കാൾ വോട്ട് കുറഞ്ഞവർക്കുവേണ്ടി മാറികൊടുക്കുകയും ചെയ്യുന്നത് ജനഹിതം റദ്ദുചെയ്യുന്നതിന് തുല്യമാണെന്നും കത്തിൽ പിഷാരടി പറയുന്നു.
‘ഞാൻ തോറ്റെന്ന രീതിയിൽ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്ത ഒഴിവാക്കാമായിരുന്നു. അതും എന്നെക്കാൾ ഗണ്യമായ വോട്ടുകൾ കുറവുള്ള അംഗങ്ങൾ വിജയികളായി അറിയപ്പെടുമ്പോൾ. തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യങ്ങൾ വ്യക്തമാക്കേണ്ടത് ഭാരവാഹികളുടെ ഉത്തരവാദിത്വമായിരുന്നു’, അത് ചെയ്തില്ലെന്നും രമേഷ് പിഷാരടി കത്തിൽ പറയുന്നു.
വനിതകൾക്ക് വേണ്ടി നാല് സീറ്റുകൾ മാറ്റിവെക്കുന്നത് സംവരണം നടപ്പാക്കാനുള്ള എളുപ്പവഴി. പുരുഷന്മാരെ മത്സരിപ്പിക്കാതിരിക്കുക. ബെെലോയിൽ എല്ലാ കാര്യങ്ങളും മുൻപ് തന്നെ വ്യക്തമാക്കിയിരുന്നെന്ന ന്യായം പറയാമെങ്കിലും ജനാധിപത്യമെന്ന് വാക്ക് പൂർണ അർത്ഥത്തിൽ നടപ്പാക്കാൻ മുൻപ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കണം. സ്ത്രീസംവരണം കൃത്യമായി നടപ്പാക്കാൻ ബെെലോ ഭേദഗതിചെയ്യണമെന്നും രമേശ് പിഷാരടി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക