തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.
അന്വേഷണ സംഘം ഡല്‍ഹിയിൽ ചെന്ന് ഇന്നുതന്നെ സുഹൈലിനെ തിരുവനന്തപുരത്ത് കൊണ്ടുവരും. എകെജി സെന്റര്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സുഹൈലാണെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. ആക്രമണത്തിന് ശേഷം രണ്ട് വര്‍ഷമായി സുഹൈല്‍ ഒളിവിലായിരുന്നു. തിരികെയെത്തിയപ്പോഴാണ് ഇയാൾ അറസ്റ്റിലാകുന്നത്. ഇയാള്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു.
രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച എകെജി സെന്റര്‍ ആക്രമണം നടന്ന് രണ്ട് വര്‍ഷം കഴിയുമ്പോഴാണ് മുഖ്യആസൂത്രകന് അറസ്റ്റിലാക്കുന്നത്. സ്കൂട്ടറിലെത്തിയ വ്യക്തിയാണ് എകെജി സെന്ററിലേക്ക് പടക്കം എറിഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങലുൾപ്പടെ പുറത്തുവന്നിരുന്നു. സംഭവം നടന്ന് 85ാം ദിവസമായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ വി ജിതിന് അറസ്റ്റിലാകുന്നത്. പിന്നാലെ ജിതിന് സ്കൂട്ടര്‍ എത്തിച്ചുനല്‍കിയ സുഹൃത്ത് നവ്യയും പിടിയിലായിരുന്നു. തുടർനടപടികൾ പിന്നീട് ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക