മുംബൈ: ബോളിവുഡ് താരം സല്മാന് ഖാന്റെ വീടിന് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലെ കുറ്റപത്രം പുറത്ത്. കുറ്റപത്രത്തിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. താരത്തെ കൊലപ്പെടുത്താനായി ഗുണ്ടാത്തലവന് ലോറന്‍സ് ബിഷ്ണോയിയുടെ സംഘം 25 ലക്ഷം രൂപയുടെ കരാര്‍ നല്‍കിയെന്നും പഞ്ചാബി ഗായകന് സിദ്ധു മൂസെവാലെയെ കൊലപ്പെടുത്തിയ പോലെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഏപ്രില്‍ 14ന് സല്‍മാന്റെ വീടിനു മുന്നില്‍ ഉണ്ടായ വെടിവെപ്പില്‍ അഞ്ച് പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ഇതിനായി 2023 ആഗസ്ത് മുതൽ 2024 ഏപ്രിൽ വരെ മാസങ്ങളോളം പദ്ധതിയിട്ടിരുന്നെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കൂടാതെ സിദ്ധുവിനെ കൊല്ലാന്‍ ഉപയോഗിച്ച അതേ എകെ 4 , എകെ 92, എം16 റൈഫിളുകൾ, തുർക്കി നിർമ്മിത സിഗാന പിസ്റ്റൾ എന്നിവയുൾപ്പെടെ ആയുധങ്ങളും തോക്കുകളും വാങ്ങാനും ബിഷ്ണോയ് സംഘം പദ്ധതിയിട്ടിരുന്നു. ഇത് പാകിസ്താനില്‍ നിന്ന് വാങ്ങാൻ ആയിരുന്നു പദ്ധതി.
സൽമാനെ വധിക്കാൻ 18 വയസ്സിന് താഴെയുള്ള ആൺകുട്ടികളെയാണ് റിക്രൂട്ട് ചെയ്തിരുന്നത്. അവർ ഗോൾഡി ബ്രാറിന്റെയും അൻമോൽ ബിഷ്ണോയിയുടെയും ഉത്തരവുകൾക്കായി കാത്തിരിക്കുകയായിരുന്നെന്നും കുറ്റപത്രത്തിൽ പരാമർശിക്കുന്നു. സൽമാന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ മാത്രമായി 70 ഓളം ആളുകളെ നിയോഗിച്ചിരുന്നു.
അദ്ദേഹത്തിന്റെ മുംബൈ വസതി, പൻവേൽ ഫാംഹൗസ്, ഗോരേഗാവ് ഫിലിം സിറ്റി എന്നിവയുൾപ്പെടെ നഗരത്തിലുടനീളം നിരീക്ഷണ ശൃംഖല വ്യാപിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഖാനെ ആക്രമിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് കഴിഞ്ഞ വര്‍ഷം സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ പൻവേൽ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർക്ക് വിവരം ലഭിച്ചിരുന്നതായി ഡെപ്യൂട്ടി കമ്മീഷണർ വിവേക് പൻസാരെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക