ബംഗളൂരു:കര്‍ണാടകയിലെ ദളിത് എംപിയും ബിജെപി നേതാവുമായ എ. നാരായണസ്വാമിക്ക് ഊരുവിലക്ക്. ചിത്രദുര്‍ഗയിലെ എംപിയാണ് നാരായണസ്വാമി.
തന്റെ മണ്ഡലത്തിലെ പെമ്മനഹള്ളി ഗ്രാമത്തിലെ യാദവരുടെ താമസസ്ഥലത്താണ് നാരായണസ്വാമിക്ക് വിലക്കു വന്നത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങള്‍വഴി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
തുമകൂരു ജില്ലയിലെ പാവഗഡ ഗ്രാമത്തിലുള്ള ഗൊല്ലറഹട്ടിയില്‍ ആരോഗ്യരംഗത്ത് കൂടുതല്‍ സൗകര്യമൊരുക്കുന്നതിന് ഡോക്ടര്‍മാരോടൊപ്പം തിങ്കളാഴ്ച നാരായണസ്വാമിയും സംഘവുമെത്തിയിരുന്നു. ദളിത് വിഭാഗത്തില്‍പ്പെട്ടവരെ ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്നായിരുന്നു പ്രദേശവാസികളുടെ നിലപാട്.
നാരായണസ്വാമിയോടൊപ്പമുണ്ടായിരുന്നവര്ക്ക് പ്രവേശനം അനുവദിച്ചു. ജാതിയുടെപേരില്‍ വിവേചനം കാണിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് നാരായണസ്വാമി വാദിച്ചെങ്കിലും പ്രദേശവാസികള്‍ നിലപാടിൽ ഉറച്ചു നിന്നു.
ദളിതനായതിനാല്‍ തങ്ങളുടെ സ്ഥലത്ത് പ്രവേശിക്കരുതെന്നും ഇത് ആചാരവിരുദ്ധമാണെന്നും യാദവര്‍ എംപിയോട് പറഞ്ഞു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മഡിക സമുദായാംഗമാണ് നാരായണസ്വാമി. ഗ്രാമവാസികളെ അനുനയിപ്പിക്കാന്‍ അരമണിക്കൂറോളം ശ്രമം നടത്തിയെങ്കിലും ഫലിക്കാതെവന്നപ്പോള്‍ എം.പി. തിരിച്ചുപോയി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക