അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം പതിമൂവായിരം ചതുരശ്രയടിയില്‍ ഭീമാകാരമായ ഭൂഗര്‍ഭ തടവറ. ഹോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനായി ആണ് നിര്‍മിച്ചത്.
പ്രമുഖ ആക്ഷന്‍ സംവിധാകന് റോജര്‍ എല്ലീസ് ഫ്രേസറുടെ എസ്കേപ് ഫ്രം ബ്ലാക് വാട്ടര്‍ എന്ന ചിത്രത്തിന്റെ പ്രധാന ലോക്കേഷനാണ് അവിടം. ഇന്ത്യയിലെ ജയിലില്‍ അകപ്പെടുന്ന അമേരിക്കക്കാരന്റെ രക്ഷപ്പെടാനുള്ള ശ്രമമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
15 ദിവസം അതിരപ്പിള്ളിയിലാണ് ഷൂട്ട്. കണ്ണൂര്‍, എറണാകുളം, ബംഗ്ലൂര് എന്നിവിടങ്ങളിലും അമേരിക്കയിലുമായി ബാക്കി ചിത്രീകരണം പൂര്‍ത്തിയാക്കും. അതിരപ്പിള്ളി റോഡില്‍, ഡ്രീം വേള്‍ഡ് പാര്ക്കിന് എതിര്‍വശത്തുള്ള ഈ സെറ്റ് കാണാന്‍ സന്ദര്‍ശകര്‍ ധാരാളം എത്തുന്നു.
20 ദിവസംകൊണ്ട് കരിങ്കല്ലില്‍ കെട്ടിപ്പൊക്കിയ തടവറയുടെ ശില്പി പയ്യന്നൂര്‍ സ്വദേശി അഖില്‍ രാജ് ചിറയിലാണ്. അകത്ത് പത്ത് അറകളുള്ള തടവറ നിര്‍മിക്കാന്‍ 38 ലക്ഷത്തോളം രൂപ ചെലവായി.ആര്.എസ്. വിമല്‍ സംവിധാനം ചെയ്യുന്ന, വിക്രം നായകനാകുന്ന മഹാവീര്‍ കര്ണന് പ്രൊജക്ടിന്റെ പ്രമോ ചിത്രീകരിക്കാനായി 22 അടിയുള്ള രഥം രൂപകത്പന ചെയ്തതും 29കാരനായ അഖിലാണ്.
തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍നിന്ന് 2012ല്‍ ശില്പകലയില് ബിരുദം നേടിയ അഖില്‍, കലാസംവിധായകന്‍ സാബു ശിവന്റെ ശിഷ്യനായാണ് പ്രവര്‍ത്തനം തുടങ്ങിയത്.
പൃഥ്വിരാജ് നായകനായ മെമ്മറീസിലൂടെ സിനിമയില്‍ അരങ്ങേറ്റം. ദൃശ്യം, എന്ന് നിന്റെ മൊയ്തീന് തുടങ്ങി നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടറായി. സ്വതന്ത്രമായി ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് എസ്കേപ് ഫ്രം ബ്ലാക് വാട്ടര്‍.
അഖിലിനൊപ്പം നാല് മലയാളികള്‍ കൂടി ചിത്രത്തിന്റെ നേതൃനിരയിലുണ്ട്. ദില്‍ഷാദ് (ക്യാമറ), താജുദീന് (ലൈന്‍ പ്രൊഡ്യൂസര്‍), മനോജ് കാരന്തൂര്‍ (പ്രൊഡക്ഷന്‍ കണ്ട്രോളര്) എന്നിവര്‍ക്കൊപ്പം നിരവധി സാങ്കേതിക പ്രവര്‍ത്തകരും അണിനിരക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക