ന്യൂഡൽഹി: ചൈനയിൽ കുടുങ്ങിയ വുഹാനിലെ ഇന്ത്യൻ വിദ്യാർഥികൾ അടക്കമുള്ളവരെ തിരിച്ചെത്തിക്കാൻ ഇന്ത്യ വൈകാതെ വിമാനം അയച്ചേക്കും. പ്രത്യേക വിമാനം സജ്ജമാക്കാൻ വിദേശകാര്യമന്ത്രാലയം എയർ ഇന്ത്യയ്ക്കു നിർദേശം നൽകി.
കൊറോണയുടെ പശ്ചാത്തലത്തിൽ ഇന്നലെ കാബിനറ്റ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു. വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാർ പങ്കെടുത്തു.
ഇന്ത്യക്കാരുടെ മടക്കവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിദേശകാര്യ മന്താലയവും വ്യോമയാന മന്ത്രാലയവും മുൻകയ്യെടുക്കണമെന്നു യോഗം നിർദേശിച്ചിരുന്നു.
കൊച്ചി അടക്കം 7 വിമാനത്താവളങ്ങളിൽ നടത്തുന്ന തെർമൽ സ്കാനിങ്ങിനു പുറമേ, മറ്റു 12 വിമാനത്താവളങ്ങളിൽ കൂടി സുരക്ഷാ മുൻകരുതലുകളെടുക്കാനും യോഗം നിർദേശിച്ചു. ചൈനയിൽ നിന്നു നേരിട്ടു സർവീസുള്ള വിമാനത്താവളങ്ങളാണ് നേരത്തെ പരിശോധനയ്ക്ക് തിരഞ്ഞെടുത്തിരുന്നത്.
എന്നാൽ, ഹോങ്കോങ്, സിംഗപ്പുർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ എത്തുന്ന താവളങ്ങളിലും പരിശോധന നടത്താനാണ് നിർദേശം.
നേപ്പാൾ അതിർത്തിയിലും ശ്രദ്ധിക്കും. അതിനിടെ, ചൈനയിൽ കൂടുതൽ സ്ഥാപനങ്ങൾ അടച്ചു. അവധി ഒരാഴ്ച കൂടി നീട്ടി. വുഹാനിലെ യുഎസ് കോൺസുലേറ്റ് ഉദ്യോഗസ്ഥരെ മുഴുവനും ഒഴിപ്പിച്ചു.
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഡ്ഹനം ചൈനയിലെത്തിയിട്ടുണ്ട്. ചൈനയിൽ ഫെബ്രുവരി 12 നു തുടങ്ങാനിരുന്ന ഏഷ്യൻ ഇൻഡോർ അത്ലറ്റിക് ചാംപ്യൻഷിപ് റദ്ദാക്കി.
ഫെബ്രുവരി 4നു തുടങ്ങാനിരുന്ന ഇന്ത്യയുടെ ഫെഡ് കപ്പ് ഏഷ്യ – ഓഷ്യാനിയ ടെന്നിസ് മത്സരങ്ങളുടെ വേദി കസഖ്സ്ഥാനിലേക്കു മാറ്റി. ഒളിംപിക് വനിതാ ഫുട്ബോൾ യോഗ്യതാ മത്സരങ്ങളുടെ വേദി ഓസ്ട്രേലിയയിലെ സിഡ്നിയിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക