കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്നലെ എക്കാലത്തെയും ഉയരത്തിലെത്തി. പവന് 400 രൂപ വർദ്ധിച്ച് വില 32,320 രൂപയായി. 50 രൂപ ഉയർന്ന് 4,040 രൂപയാണ് ഗ്രാം വില. കഴിഞ്ഞ ഫെബ്രുവരി 24നും മാർച്ച് നാലിനും കുറിച്ച റെക്കാഡാണ് പഴങ്കഥയായത്. അന്ന് ഗ്രാമിന് 4,000 രൂപയും പവന് 32,000 രൂപയുമായിരുന്നു വില.
ന്യൂഡൽഹി ബുള്ള്യൻ വിപണിയിൽ പത്തു ഗ്രാമിന് 550 രൂപ ഉയർന്ന് വില റെക്കാഡ് ഉയരമായ 44,700 രൂപയായി. രണ്ടുദിനത്തിനിടെ 1,440 കോടി രൂപയാണ് ഡൽഹിയിൽ കൂടിയത്. കേരളത്തിൽ ഈമാസം ഇതുവരെ പവന് 1,280 രൂപയും ഗ്രാമിന് 160 രൂപയും കൂടി.
വിലക്കയറ്റം എന്തുകൊണ്ട് ?
1. കൊറോണ ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ഭീഷണിയാകുന്നുവെന്ന വിലയിരുത്തൽ
2. ഓഹരി, കടപ്പത്ര വിപണികളിൽ നിന്ന് നിക്ഷേപം കൊഴിയുന്നു
3. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് നല്ല ഡിമാൻഡ്
4. രാജ്യാന്തര വില ഔൺസിന് ഏഴുവർഷത്തെ ഉയരമായ $1,678 ഡോളറിലെത്തി
5. രൂപയുടെ മൂല്യത്തകർച്ച മൂലം ഇന്ത്യയിലേക്കുള്ള ഇറക്കുമതി ചെലവേറി.
നിലവിലെ സ്ഥിതിപ്രകാരം രാജ്യാന്തര വില വൈകാതെ ഔൺസിന് $1,700 ഡോളർ കടക്കും. ബുള്ള്യൻ വില പത്തുഗ്രാമിന് 50,000 രൂപയും ഭേദിക്കും. രൂപയുടെ മൂല്യം ഡോളറിനെതിരെ 75ലേക്ക് തകർന്നാൽ, കേരളത്തിൽ പവൻ വില 33,000 രൂപ കടക്കും. കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പണിക്കൂലി, 3% ജി.എസ്.ടി, 0.25% പ്രളയ സെസ് എന്നിവ കൂട്ടി കുറഞ്ഞത് 36,000 രൂപ നൽകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക