ബീജിങ്: കൊറോണ ബാധിച്ച് ചികിത്സ തേടി രോഗം ഭേദമായവരുടെ ശരീരത്തില്‍ വൈറസ് ബാധ തുടരുന്നുവെന്ന് പഠനറിപ്പോര്‍ട്ട്. ജനുവരി 28 മുതല്‍ ഫെബ്രുവരി ഒമ്ബത് വരെ ചൈനീസ് സൈന്യത്തിന്റെ കീഴിലുള്ള കൊറോണ രോഗികളെ ചികിത്സിക്കുന്ന കേന്ദ്രത്തിലാണ് പഠനം നടത്തിയത്. 16 രോഗികളെയാണ് ഇവര്‍ നിരീക്ഷണവിധേയരാക്കിയത്. രോഗലക്ഷണങ്ങള്‍ ഇല്ലാതായിട്ടും എട്ടു ദിവസങ്ങളോളം ചിലരില്‍ വൈറസ് സാന്നിധ്യം കണ്ടെത്തി. അതിനാല്‍ രോഗമുക്തി നേടിയവരെ 14 ദിവസമോ അതില്‍ കൂടുതലോ കര്‍ശനമായി ഐസൊലേഷനിലാക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്.
എല്ലാവരുടെയും തൊണ്ടയില്‍ നിന്നുള്ള സ്രവങ്ങള്‍ ശേഖരിച്ചാണ് പരിശോധന നടത്തിയത്. പനി, ചുമ, ശരീര വേദന, തൊണ്ടവേദന, ശാസതടസ്സം തുടങ്ങിയവയാണ് ഇവര്‍ പ്രകടിപ്പിച്ചിരുന്ന ലക്ഷണങ്ങള്‍. എട്ടു ദിവസത്തോളം ഇവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നു. രോഗലക്ഷണങ്ങള്‍ അവസാനിച്ചതിന് ശേഷം ഒന്നുമുതല്‍ എട്ടു ദിവസത്തോളം ഇവരില്‍ പലരിലും വൈറസ് സാന്നിധ്യം ഉണ്ടായിരുന്നു.തീവ്രത കുറഞ്ഞ ലക്ഷണങ്ങള്‍ വന്നവര്‍ രണ്ടാഴ്ചയെങ്കിലും രോഗലക്ഷണങ്ങള്‍ അവസാനിച്ചാലും ഐസൊലേഷനില്‍ തുടരണമെന്നും രോഗം മാറിയെന്ന അനുമാനത്തിലെത്തിയ രോഗികളില്‍ പകുതിയോളം ആളുകളില്‍ നിന്നും വൈറസ് പൂര്‍ണമായും ഒഴിഞ്ഞുപോയിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായതായും ഗവേഷക സംഘത്തിലുള്ള ഇന്ത്യന്‍ വംശജന് ലോകേഷ് ശര്‍മ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക