മൂവാറ്റുപുഴ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ബെംഗളൂരു സ്വദേശിയായ കാമുകനെ കാണാൻ, ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവർക്കൊപ്പം നാടുവിട്ട ടിക് ടോക് താരത്തെ പൊലീസ് പിടികൂടി ബന്ധുക്കളെ ഏൽപ്പിച്ചു.
ഡിഗ്രി വിദ്യാർഥിനിയായ ടിക്ടോക് താരത്തെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനു സമീപത്തു നിന്നും ശനിയാഴ്ച വൈകിട്ടാണ് പൊലീസ് കണ്ടെത്തിയത്. കോട്ടയത്തെ ഒരു കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായ ഈ മുവാറ്റുപുഴക്കാരി 3 മാസം മുൻപാണ് ഇൻസ്റ്റഗ്രാമിലൂടെ ബെംഗളൂരു സ്വദേശിയെ പരിചയപ്പെടുന്നത്.
18 വയസ്സു തികയുമ്പോൾ വിവാഹിതരാകാൻ ഇവർ തീരുമാനിച്ചിരുന്നെന്നാണ് പെൺകുട്ടി പറയുന്നത്. 2 മാസം മുൻപ് വിദ്യാർഥിനിക്കു 18 വയസ് പൂർത്തിയായി. എന്നാൽ ലോക് ഡൗൺ നിയന്ത്രണങ്ങളുള്ളതിനാൽ വിവാഹത്തിനെത്താൻ സാധിക്കില്ലെന്നു കാമുകൻ അറിയിച്ചു.
വിവാഹം കഴിക്കണമെന്ന് പെൺകുട്ടി നിർബന്ധിച്ചതോടെ ബെംഗളൂരുവിൽ എത്താൻ കാമുകൻ ആവശ്യപ്പെട്ടു. ബെംഗളൂരുവിലേക്കു പോകാൻ വിമാനത്താവളത്തിലെത്താനായി വിദ്യാർഥിനി ഫേസ്ബുക് സുഹൃത്തായ ഓട്ടോറിക്ഷക്കാരന്റെ സഹായം തേടി.
വീട്ടുകാരറിയാതെ എത്തിയ ഓട്ടോ ഡ്രാവർ പെൺകുട്ടിയെ വിമാനത്താവളത്തിലേക്കു കൊണ്ടുപോകുന്ന വഴിയാണ് പൊലീസിന്റെ പിടിയിലായത്. ഇവർ വീടുവിട്ടതിനു പിന്നാലെ മകളെ കാണാനില്ലെന്ന് മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു.
ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയും ഓട്ടോറിക്ഷക്കാരനും പിടിയിലായത്. എന്നാൽ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെത്തിച്ച പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം പോകാൻ തയാറായില്ല. തുടർന്ന് കാമുകനെ പൊലീസ് ഫോണിൽ വിളിച്ചു. വിവാഹത്തിനു തയാറല്ലെന്നും ഇവരെ അറിയില്ലെന്നുമായിരുന്നു കാമുകന്റെ മറുപടി. ഇത് സ്പീക്കർ ഫോണിലൂടെ പൊലീസ് പെൺകുട്ടിയെ കേൾപ്പിച്ചു. തുടർന്നാണ് മാതാപിതാക്കൾക്കൊപ്പം പോകാൻ വിദ്യാർഥിനി തയാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക