തിരഞ്ഞെടുപ്പു കാലത്തു മദ്യത്തിന്റെ ഉപഭോഗവും വിൽപനയും സാധാരണയെക്കാൾ 30 ശതമാനത്തിലധികം ഉണ്ടാകുന്ന സ്ഥലങ്ങളെക്കുറിച്ചു റിപ്പോർട്ട് ആവശ്യപ്പെട്ടു തിരഞ്ഞെടുപ്പു കമ്മിഷൻ. ചിലയിടങ്ങളിൽ വോട്ടിനു മദ്യം നൽകുന്ന പ്രവണതയുണ്ടെന്ന ഇന്റലിജൻസ് നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണു കമ്മിഷൻ നടപടി. തുടർന്ന് ഇത്തരം പ്രദേശങ്ങളിൽ വ്യാപക റെയ്ഡ് നടത്തി കേസെടുക്കാൻ എക്സൈസ് കമ്മിഷണർ എഡിജിപി എസ്. ആനന്ദകൃഷ്ണൻ നിർദേശിച്ചു.
പരിശോധനയ്ക്ക് എക്സൈസ് ഇന്റലിജൻസ് സംഘങ്ങളെ നിയമിച്ചിട്ടുണ്ട്. മുഴുവൻ മദ്യവിൽപനശാലകളിലെയും ദിവസ വിൽപനയെക്കുറിച്ചും കമ്മിഷനു റിപ്പോർട്ടു നൽകും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട്, ആലപ്പുഴ, കൊല്ലം ജില്ലകളിൽ പ്രത്യേക നീരിക്ഷണത്തിനും സംവിധാനം നിലവിൽവന്നു. വോട്ടെടുപ്പ് കഴിയുന്നതുവരെ അതീവജാഗ്രത പുലർത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. അതിർത്തി ജില്ലകളിലെ മുഴുവൻ ചെക്പോസ്റ്റുകളും ഊടുവഴികളും കമ്മിഷണർ പരിശോധിച്ചു.
സംസ്ഥാനത്തേക്കു കൂടുതൽ സ്പിരിറ്റ് കടത്ത് നടക്കുന്ന പാലക്കാട് വേലന്താവളം, മീനാക്ഷിപുരം, ഗോപാലപുരം ചെക്പോസ്റ്റുകളും 50 ഊടുവഴികളിലും കൂടുതൽ സേനാംഗങ്ങളെ നിയമിക്കും. വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് കൂടുതൽ പട്രോളിങ് ആരംഭിക്കും. ഒരാൾക്ക് 3 ലീറ്റർ മദ്യത്തിലധികം നൽകുന്ന ബവ്റിജസ് ഔട്ട്ലെറ്റുകൾ, ബാറുകൾ എന്നിവയ്ക്കെതിരെ കേസെടുക്കും.
സ്പിരിറ്റ് വരവു തടയാൻ വനം, പൊലീസ്, എക്സൈസ് സംയുക്ത പരിശോധന സജീവമാക്കിയിട്ടുണ്ട്.പാലക്കാട് എത്തിയ കമ്മിഷണർ അതിർത്തി പ്രദേശങ്ങൾ സന്ദർശിച്ചശേഷം നടപടികൾ വിലയിരുത്തി വ്യാജമദ്യം, സ്പിരിറ്റ് കടത്തു സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ തമിഴ്നാട്ടിലും കേരളത്തിലും പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചതായി അധികൃതർ പറഞ്ഞു. ഇരു സംസ്ഥാനത്തിനുമായി വാട്സാപ് ഗ്രൂപ്പും ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക