കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പ്രചരണ വേദിയില്‍ ജോ ജോസഫ് നടത്തിയ പ്രസംഗം വൈറല്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് പ്രസംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
സര്‍വേകളില്‍ 75 മുതല്‍ 90 സീറ്റുകള്‍ വരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിക്കുമെന്ന് പറയുമ്പോഴും ഗ്രൗണ്ടില്‍ വര്‍ക്ക് ചെയ്യുന്നവര്‍ പറയുന്നത് എല്‍.ഡി.എഫ് സെഞ്ച്വറി അടിക്കും, എന്നാണ് ജോ ജോസഫ് പ്രസംഗത്തില്‍ പറയുന്നത്.
‘അവര്‍ നടത്തിയ സര്‍വേകളില്‍ പോലും 75 മുതല്‍ 90 സീറ്റുകള്‍ വരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രതീക്ഷിക്കാമെന്നാണ്. എന്നാല്‍ ഗ്രൗണ്ടില്‍ വര്‍ക്ക് ചെയ്യുന്നവര്‍ പറയുന്നത് നമ്മള് ചിലപ്പോള്‍ സെഞ്ച്വറി അടിച്ച് കൂടാമെന്നില്ല,’ എന്നാണ് ജോ ജോസഫ് പറയുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ ഇതിന്റെ വീഡിയോയുണ്ട്.
അതേസമയം, തൃക്കാക്കരയില്‍ പൂര്‍ണവിജയ പ്രതീക്ഷയുണ്ടെന്ന് ജോ ജോസഫ് പറഞ്ഞു. ഇടതുപക്ഷത്തിനൊപ്പം നില്ക്കാന് കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഇടതുപക്ഷത്തിന് ജയിക്കാന്‍ കഴിയാത്ത ഒരുമണ്ഡലവും കേരളത്തിലില്ലെന്നും ജോ ജോസഫ് പറഞ്ഞു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന് തിയേറ്ററില്‍ നിന്ന് ഡോ. ജോ ജോസഫ് ഇറങ്ങി വന്നത് സ്ഥാനാര്ത്ഥിത്വത്തലേക്കാണ്. മന്ത്രി പി. രാജീവ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്, ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന് എന്നിവരെത്തി സ്വീകരിച്ചു. തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍. തൃക്കാക്കരയില്‍ വിജയിക്കാനാകുമെന്നും, താന്‍ എന്നും ഇടതു ചേരിയില്‍ നിന്നയാളാണെന്നും ഡോ. ജോ ജോസഫ് പറഞ്ഞു.
തന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സാമുദായിക സംഘടനകള്‍ ഇടപെട്ടന്നത് ആരോപണം മാത്രമാണെന്നും ഡോക്ടര്‍ പറഞ്ഞു. തൃക്കാക്കരയില്‍ നൂറുശതമാനം വിജയപ്രതീക്ഷയാണുള്ളതെന്നും ഡോ. ജോ ജോസഫ് പറഞ്ഞു. തുടര്‍ന്ന് പാര്‍ട്ടി പ്രവര്ത്തകരക്കൊപ്പം അദ്ദേഹം മണ്ഡലത്തിലെ പ്രചരണത്തിരക്കിലേയ്ക്കിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക