ന്യൂഡൽഹി: പഞ്ചാബിൽ അഴിമതിക്കേസിൽ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥൻ സഞ്ജയ് പോപ്ലിയുടെ വീട്ടിൽ വിജിലൻസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നതിനിടെ, സഞ്ജയിന്റെ മകൻ വെടിയേറ്റു മരിച്ചു.
സഞ്ജയ് പോപ്ലിയുടെ ഇരുപത്തേഴുകാരനായ മകൻ കാർത്തിക് പോപ്ലിയാണ് മരിച്ചത്. കാർത്തിക് ആത്മഹത്യ ചെയ്തുവെന്നാണു പൊലീസിന്റെ നിലപാട്.
അതേസമയം, കാർത്തിക്കിനെ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നതാണെന്ന് കുടുംബം ആരോപിച്ചു.
തന്റെ കൺമുന്നിൽ വച്ചാണ് കാർത്തിക്കിനെ ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നതെന്ന് സഞ്ജയ് ആരോപിച്ചു. ‘‘എന്റെ കൺമുന്നിലാണ് സഞ്ജയ് വെടിയേറ്റു മരിച്ചത്. എന്റെ മകന്റെ മരണത്തിന് ഞാൻ സാക്ഷിയാണ്’ – സഞ്ജയ് വ്യക്തമാക്കി.
കാർത്തിക് പോപ്ലിക്കു വെടിയേൽക്കുന്ന സമയത്ത് വിജിലൻസ് സംഘം അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് അയൽവാസികൾ മാധ്യമങ്ങളോടു വെളിപ്പെടുത്തി.
സഞ്ജയ് പോപ്ലിക്കെതിരായ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് വിജിലൻസ് സംഘം അദ്ദേഹത്തിനൊപ്പം വീട്ടിലെത്തിയത്.
‘‘വിജിലൻസ് സംഘം ഇന്ന് സഞ്ജയ് പോപ്ലിയുടെ വീട്ടിൽ റെയ്ഡിനായി പോയിരുന്നു. ഈ സമയത്ത് കാർത്തിക് പോപ്ലി സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു’’ – ചണ്ഡിഗഡ് സീനിയർ എസ്പി കുൽദീപ് ചാഹൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക