പ്രഭാസ് നായകനായ ആദിപുരുഷ് ഉള്‍പ്പെടെയുള്ള ഹിന്ദി ചിത്രങ്ങളുടെ വിലക്ക് നേപ്പാള്‍ കോടതി വ്യാഴാഴ്ച നീക്കിയാതായി റിപ്പോർട്ട്. രാജ്യത്തെ സെന്‍സര്‍ ബോര്‍ഡ് പാസാക്കിയ ഒരു സിനിമയുടെയും പ്രദര്‍ശനം നിര്‍ത്തിവയ്ക്കരുതെന്ന് അധികാരികളോട് കോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
സീതാ ദേവിയെ ‘ഇന്ത്യയുടെ മകള്‍’ എന്ന് പരാമര്‍ശിക്കുന്ന ആദിപുരുഷിലെ ഒരു ഡയലോഗാണ് നേപ്പാളില്‍ വിവാദമായത്. എല്ലാ ഹിന്ദി സിനിമകളുടെയും നിരോധനത്തിലേക്കാണ് ഇത് നയിച്ചത്. കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷായാണ് നിരോധനം പ്രഖ്യാപിച്ചത്. കോടതിയുടെ ഉത്തരവ് അനുസരിക്കില്ലെന്ന് ഷാ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് അനുമതി നേടിയ സിനിമകളുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കരുതെന്ന് ചൂണ്ടിക്കാട്ടി പടാന്‍ ഹൈക്കോടതി ജഡ്ജി ധീര്‍ ബഹാദൂര്‍ ചന്ദിന്റെ സിംഗിള്‍ ബെഞ്ചാണ് ഹ്രസ്വകാല ഉത്തരവ് പുറപ്പെടുവിച്ചത്. കോടതിയില്‍ നിന്നുള്ള രേഖാമൂലമുള്ള ഉത്തരവിനായി ഹര്‍ജിക്കാര്‍ കാത്തിരിക്കുകയാണെന്ന് നേപ്പാള്‍ മോഷന്‍ പിക്ചര്‍ അസോസിയേഷന് പ്രസിഡന്റ് ഭാസ്കര്‍ ദുംഗന മാധ്യമങ്ങളോട് പറഞ്ഞു.
ഇനി സെന്‍സര്‍ ബോര്‍ഡ് പാസാക്കിയ എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാനകി എന്നും വിളിക്കപ്പെടുന്ന സീത തെക്കുകിഴക്കന്‍ നേപ്പാളിലെ ജനക്പൂരില്‍ ജനിച്ചതായാണ് നേപ്പാള്‍ ജനത വിശ്വസിക്കുന്നത്.
നേപ്പാള്‍ ഇന്ത്യയുടെ കീഴിലാണെന്നാണ് സിനിമയുടെ ലേഖകന്‍ പറയുന്നതെന്നും ഇത് ഇന്ത്യയുടെ ദുരുദ്ദേശ്യമാണ് വ്യക്തമാക്കുന്നതെന്നും കാഠ്മണ്ഡു മേയര്‍ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക