2026ഓടെ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനൊപ്പം വൈജ്ഞാനിക മുന്നേറ്റത്തിനും തദ്ദേശീയ ജനതയെ പ്രാപ്തരാക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ജില്ലയിൽ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കിയ മാതൃകയിൽ കേരളത്തിലെ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും ഭൂമി നൽകാനാണ് ഉദ്ദേശിക്കുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ലാൻഡ് ബാങ്ക് പദ്ധതിയനുസരിച്ചു വിവിധ ജില്ലകളിലായി 45 ഏക്കറോളം ഭൂമി വാങ്ങിയിട്ടുണ്ട്. അത് ആദിവാസി കുടുംബങ്ങൾക്കു വിതരണം ചെയ്യും. 21 ഏക്കർ കൂടി വാങ്ങുന്നതിന് അംഗീകാരം നൽകിക്കഴിഞ്ഞു. സംസ്ഥാനത്ത് 7,693 ഏക്കർ നിക്ഷിപ്ത വനഭൂമി വിതരണം ചെയ്യാൻ കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ രണ്ടായിരത്തോളം ഏക്കർ വിതരണം ചെയ്തുകഴിഞ്ഞു.
ആദിവാസി വിഭാഗത്തിലെ 3,647 പേർക്ക് ഇതിന്റെ ഗുണഫലം ലഭിച്ചു. ആദിവാസി ഭൂ സമരങ്ങളിൽ ഉയർത്തിയ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു. മുത്തങ്ങ സമരത്തിൽ പങ്കെടുത്ത എല്ലാവർക്കും ഈ സർക്കാർ ഭൂമി ലഭ്യമാക്കി. ഭൂസമരങ്ങൾ നടന്നുവരുന്ന പ്രദേശങ്ങളിൽ പ്രശ്നപരിഹാരത്തിനു നടപടി സ്വീകരിച്ചുവരുന്നു. ലൈഫ് പദ്ധതിയിൽ സംസ്ഥാനത്താകെ 3.5 ലക്ഷത്തോളം ഭവനങ്ങൾ വിതരണം ചെയ്തതിൽ 8,394 പട്ടികവർഗ കുടുംബങ്ങൾക്കു വീട് ലഭ്യമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക