ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിംഗ് ലോകം മുഴുവൻ കാത്തിരിക്കുകയാണ്. നാളെ വൈകിട്ട് 6.04ന് ആണ് അത് നടക്കുക. വൈകിട്ട് 5.30 മുതൽ 8 മണി വരെയെന്ന സമയമാണ് ആദ്യ ഘട്ടത്തിൽ ഐഎസ്ആർഒ അറിയിച്ചിരുന്നതെങ്കിലും പിന്നീട് 6.04 എന്ന കൃത്യമായ സമയം അറിയിക്കുകയായിരുന്നു.
ഏറ്റവും ഒടുവിലത്തെ ചന്ദ്രന്റെ ഉപരിതലത്തിലുള്ള ഭ്രമണപഥം താഴ്ത്തലും കഴിഞ്ഞ് 25 കിലോമീറ്റർ അകലത്തിൽ മാത്രമാണ് ലാൽഡൻ നിൽക്കുന്നത്. ചന്ദ്രയാൻ 2ലെ ചെറിയ പിശകുകളും വെലോസിറ്റിയിലെ പ്രശ്നങ്ങളും ഒക്കെ പരിഹരിച്ചാണ് ഇത്തവണത്തെ ഐഎസ്ആർഒയുടെ നീക്കം എന്നതാണ് ഏറെ പ്രതീക്ഷ നൽകുന്നത്.
സോഫ്റ്റ് ലാൻഡിംഗിന് ശേഷം ചന്ദ്രയാൻ പേടകം വഹിച്ചുകൊണ്ടുള്ള റോവർ ചന്ദ്രന്റെ ഉപരി തലത്തിൽ ഇറങ്ങും. അതിന് ശേഷം 14 ദിവസമാണ് പഠനം നടത്തുക. ലാൻഡിങ്ങിനായി നിശ്ചയിച്ചിരിക്കുന്നത് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള പ്രദേശമാണ്. ചന്ദ്രയാൻ രണ്ടിൽ നിശ്ചയിച്ചിരുന്നത് 500 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ലാൻഡിങ് ഏരിയ മാത്രമാണ്.
ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3, 22–ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷം 5 ഘട്ടങ്ങളിലായാണ് ഭ്രമണപഥം താഴ്ത്തിയത്. ബെംഗളുരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക