മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പുകഴ്ത്തിയ വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്നു പുറത്താക്കിയെന്ന ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി ജെ ചിഞ്ചു റാണി രംഗത്ത്. ആരോപണം തെറ്റ് ആണെന്നും സതിയമ്മയുടെ തൊഴിൽ കാലാവധി കഴിഞ്ഞ ഫെബ്രുവരിയിൽ തീർന്നതാണെന്നും മന്ത്രി പ്രതികരിച്ചു.
സതിയമ്മയുടെ തൊഴിൽ കാലാവധി കഴിഞ്ഞ ഫെബ്രുവരിയിൽ തീർന്നതാണെന്ന് മന്ത്രി പറഞ്ഞു. പകരം ലിജി മോൾ എന്ന സ്ത്രീയെ നിയമിക്കണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ കത്തു നൽകി. ഫെബ്രുവരി മുതൽ രേഖകളിൽ ലിജിമോൾ ആണ് ജോലി ചെയ്യുന്നത്. ശമ്പളം പോകുന്നതും ലിജി മോളുടെ അക്കൗണ്ടിലേക്കാണ്. എന്നാൽ സതിയമ്മ അവിടെ പണിയെടുക്കാൻ വരുന്നു എന്ന പരാതി ഡെപ്യൂട്ടി ഡയറക്ടർക്ക് കിട്ടി. അതിനാലാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ വിഷയം രാഷ്ട്രീയമായി ഉയർത്തി രംഗത്ത് എത്തിയിരിക്കുകയാണ് യുഡിഎഫ്. സർക്കാരിന്റെ അസഹിഷ്ണുത മൂലം സതിയമ്മയുടെ ജീവിതം വഴിമുട്ടിച്ചു. സതിയമ്മയെ തിരികെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നൊക്കെ പറയുന്നവരാണോ ഇതൊക്കെ ചെയ്യുന്നതെന്ന് ചാണ്ടി ഉമ്മനും പ്രതികരിച്ചു. സംഭവത്തിൽ മഹിളാ കോൺഗ്രസ് പുതുപ്പള്ളി വെറ്ററിനറി സബ് സെന്ററിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക