വിദേശ വിദ്യാർത്ഥി വിസക്ക് കാനഡ പരിധി പ്രഖ്യാപിച്ചതോടെ വിദ്യാർഥികൾ ആശങ്കയിലാണ്. രാജ്യത്തെ ഭവന സൗകര്യങ്ങൾക്കും സാമൂഹിക സേവനങ്ങൾക്കും വർദ്ധിച്ച ആവശ്യകത ഉണ്ടായിരിക്കുന്ന സാഹചര്യം പരിഗണിച്ച് രണ്ടു വർഷത്തെ പരിധിയാണ് കാനഡ പ്രഖ്യാപിച്ചിരിക്കുന്നത്.
താൽക്കാലികമായി വിദേശ വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കുന്നതിനാണ് ഇപ്പോൾ രണ്ടു വർഷത്തെ പരിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ 2024 പുതിയ പഠന വിസകളിൽ 35% കുറവുണ്ടാകുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ അറിയിച്ചു. കഴിഞ്ഞവർഷം 5,60,000 പഠന വിസകളാണ് കാനഡ അനുവദിച്ചത് എന്നും 2024 ഇൽ 3,64,000 പുതിയ വിസകൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരിധി ഏർപ്പെടുത്തിയത് രണ്ടു വർഷത്തേക്ക് നിലനിൽക്കും. ഈ വർഷം അവസാനത്തോടെ 2025 നൽകുന്ന പെർമിറ്റുകളുടെ എണ്ണം പുനർനിർണയിക്കും എന്നും അദ്ദേഹം അറിയിച്ചു. ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാതെ വിദേശ വിദ്യാർഥികളെ രാജ്യത്തേക്ക് ക്ഷണിക്കുകയും മതിയായ നിലവാരം ഇല്ലാത്ത വിദ്യാഭ്യാസം ലഭിക്കാതെ കാനഡയിലെ വിദ്യാഭ്യാസ രീതിയെ കുറിച്ച് മോശം പ്രതിച്ഛായയുമായി വിദ്യാർഥികൾ മടങ്ങേണ്ടി വരികയും ചെയ്യുന്ന സാഹചര്യം ഇല്ലാതാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
തൊഴിൽ പെർമിറ്റ് നേടാനുള്ള യോഗ്യതയും വിദേശ വിദ്യാർഥികൾക്ക് രാജ്യത്ത് നിയന്ത്രിക്കുമെന്നും കാനഡയിലെ കുടിയേറ്റ മന്ത്രി മാർക്ക് മില്ലർ അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളെ ആയിരിക്കും കാനഡയുടെ പുതിയ നീക്കം കൂടുതലായും ബാധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക