തിരുവനന്തപുരം: നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ച് മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിലാണ് നടപടി.
ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ച് മോട്ടോർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിരുന്നു. മൂന്നാം തവണയും നോട്ടീസിന് മറുപടി ലഭിക്കാതായതോടെയാണ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്.
നടന് ആദ്യം രജിസ്ട്രേഡ് തപാലിൽ അയച്ച നോട്ടീസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒയ്ക്ക് മടക്ക തപാലിൽ ലഭിച്ചിരുന്നു. മറുപടി ഇല്ലാതിരുന്നതോടെയാണ് രണ്ടാമതും മൂന്നാമതും നോട്ടീസ് അയച്ചത്.
തമ്മനം–കാരണക്കോടം റോഡിൽ ജൂലൈ 29ന് രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക