അന്തരിച്ച പ്രശസ്ത സിനിമാനിർമ്മാതാവ് ഗാന്ധിമതി ബാലന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ. മലയാളത്തിൽ ഒട്ടേറെ ക്ലാസിക്കുകൾ മലയാളത്തിന് സമ്മാനിച്ച പ്രിയ സഹോദരൻ. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്കും വ്യക്തിത്വപരമായി തനിക്കും ഒരു തീരാനഷ്ടമാണെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.
മലയാളത്തിലെ ഒട്ടുമിക്ക ക്ലാസിക് ചിത്രങ്ങളും നിർമ്മിച്ച വ്യക്തി കൂടിയാണ് ഗാന്ധിമതി ബാലൻ. ‘ഈ തണുത്ത വെളുപ്പാൻ കാലത്ത്’ എന്ന 1990 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഗാന്ധിമതി ബാലൻ നിർമ്മിച്ച അവസാന സിനിമ. ഇതുകൂടാതെ തൂവാനത്തുമ്പികൾ, മൂന്നാംപക്കം, പഞ്ചവടി പാലം, സുഖമോദേവി, നൊമ്പരത്തി പൂവ്, മാളൂട്ടി തുടങ്ങിയ ചിത്രങ്ങളും ഗാന്ധിമതി ഫിലിംസ് നിർമ്മിച്ചിട്ടുണ്ട്.
‘ഇവന്റ്സ് ഗാന്ധിമതി’ എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമയായ ഗാന്ധിമതി ബാലൻ ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാൻ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 63ആം വയസ്സിൽ ഗാന്ധിമതി ബാലൻ ‘ആലിബൈ ഗ്ലോബൽ കമ്പനി’ എന്ന പേരിൽ ആരംഭിച്ച സൈബർ ഫോറൻസിക് സ്റ്റാർട്ടപ്പ് കമ്പനി രാജ്യത്തെ ഒട്ടുമിക്ക കുറ്റാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സേവനം നൽകുന്ന സ്ഥാപനമായി മാറുകയും ചെയ്തു.
മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് ഒരുകാലത്ത് ഏറ്റവും കൂടുതൽ സിനിമ നിർമ്മിച്ച നിർമ്മാതാവായ ഗാന്ധിമതി ബാലൻ നാഷണൽ ഗെയിംസിന്റെ ചീഫ് ഓർഗനൈസർ കൂടിയായിരുന്നു. മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ ‘അമ്മ ഷോ’ എന്ന പേരിൽ നിരവധി താരനിശകളും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക