തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര പോയത് എന്നും യാത്രയെ ക്കുറിച്ച് മാധ്യമങ്ങൾ അറിയിച്ചതിന് നന്ദി എന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി രാജ്ഭവനെ അറിയിക്കാതെയാണ് മുൻപും വിദേശ യാത്രകൾ നടത്തിയിരുന്നത് എന്ന് പറഞ്ഞ അദ്ദേഹം രാജ്ഭവനെ ഇരുട്ടിൽ നിർത്തുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് എന്നും പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയെക്കുറിച്ച് രാഷ്ട്രപതിക്ക് കത്തയച്ച അറിയിച്ചിരുന്നുവെന്നും ഗവർണർ കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സി വി ആനന്ദ ബോസിനെതിരായ ആരോപണത്തിൽ അദ്ദേഹം തന്നെ പ്രതികരിച്ചിട്ടുണ്ട് എന്ന് പറഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സി വി ആനന്ദ ബോസിനെതിരായ ആരോപണത്തിൽ പ്രതികരിക്കാൻ താനില്ല എന്നും പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭാര്യ കമലക്കും ചെറുമകൻ ഇഷാനും ഒപ്പം ഇന്തോനേഷ്യ സിംഗപ്പൂർ,യുഎഇ രാജ്യങ്ങളിലേക്കുള്ള വിദേശയാത്രയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ പുറപ്പെട്ടത്. മുഖ്യമന്ത്രിയുടെ മരുമകനും പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസും കുടുംബവുമായി വിദേശത്തേക്ക് യാത്ര പോയതിനെ പിന്നാലെയാണ് പിണറായി വിജയനും വിദേശയാത്ര നടത്തുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച യാത്ര പുറപ്പെട്ട മുഖ്യമന്ത്രി മെയ് മൂന്നാം വാരത്തോടെ കേരളത്തിൽ തിരിച്ചെത്തിയേക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. ഏപ്രിൽ 26ന് ലോക്സഭാ തെരഞ്ഞെടുപ്പ് പൂർത്തിയായി പത്ത് ദിവസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ യാത്ര എന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രമുഖ സിപിഐഎം നേതാവിന്റെ വിദേശയാത്ര എന്നതും ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക