മുംബൈ: മുംബൈയിൽ ശക്തമായ മഴയിലും പൊടിക്കാറ്റിലും എട്ട് പേർ മരിക്കുകയും 59 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശക്തമായ കാറ്റിനെ തുടർന്ന് പെട്രോൾ പമ്പിന് സമീപം സ്ഥാപിച്ച പരസ്യബോർഡ് തകർന്നു വീണ് എട്ടുപേര്‍ മരിച്ചു. ഇന്ധനം നിറയ്ക്കുന്നതിനും മറ്റുമായി എത്തിയ വാഹനങ്ങള്‍ക്കു മുകളിലേക്കാണ് പരസ്യബോര്‍ഡ് വീണത്. ദേശീയ ദുരന്ത നിവാരണസേന സ്ഥലത്തെത്തി.രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
ബിൽബോർഡ് സ്ഥാപിച്ചത് അധികൃതരുടെ അനുമതിയോടെയാണോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. ജനങ്ങളെ രക്ഷപ്പെടുത്തുന്നതിലാണ് മുൻഗണനയെന്ന് സംഭവത്തിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രതികരിച്ചു. പരിക്കേറ്റവർക്കുള്ള ചികിത്സ സർക്കാർ ഉറപ്പുവരുത്തും. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും. മുംബൈയിലെ എല്ലാ പരസ്യ ബോർഡുകളും പരിശോധിക്കാൻ പൊലിസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് വ്യക്തമാക്കി.
നഗരത്തിൽ ശക്തമായ പൊടിക്കാറ്റാണ് ആഞ്ഞടിക്കുന്നത്. ശക്തമായ പൊടിക്കാറ്റും മഴയും മൂലം മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഒരു മണിക്കൂറോളം തടസപ്പെട്ടിരുന്നു. 15-ഓളം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മെട്രോ ട്രെയിന്‍ സര്‍വീസും സബര്‍ബന്‍ തീവണ്ടി സര്‍വീസുമടക്കം തടസപ്പെട്ടു. പലസ്ഥലത്തും വൈദ്യുതി മുടങ്ങുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക