തിരുവനന്തപുരം: മിൽമ പ്ലാന്റുകളിലെ തൊഴിലാളികൾ നടത്തുന്ന സമരത്തിൽ വലഞ്ഞു സംസ്ഥാനത്തെ പാൽ വിപണി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് തൊഴിലാളികൾ സമരം ചെയ്യുന്നത്. സമരക്കാർക്കെതിരെ കള്ളക്കേസെടുത്തെന്ന് ആരോപണം ഉന്നയിച്ചാണ് സമരം ശക്തമാക്കിയത്. തൊഴിലാളികളുടെ സ്ഥാനക്കയറ്റം തടഞ്ഞെതായി ആരോപിച്ച് സമരക്കാർ മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർപേഴ്സണെ തടഞ്ഞുവെച്ചിരുന്നു. പ്ലാന്റിലെ തൊഴിലാളികളുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ നടക്കുന്ന സമയത്താണ് സമരക്കാർക്കെതിരെ കേസെടുത്തത്.
സമരം കൂടുതൽ കടുത്തതോടെ പാൽ വിതരണം താളം തെറ്റിയിരിക്കുകയാണ്. പാൽ കിട്ടാത്തത് മൂലം കടകളിൽ നിന്ന് പലരും വിളിക്കുകയാണെന്ന് ഡ്രൈവർമാർ പറയുന്നു. ഉടൻ സമരം തീർന്നില്ലെങ്കിൽ സംസ്ഥാനത്തെ പാൽ സംഭരണത്തെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇത് ക്ഷീരകർഷകരെയും പ്രതിസന്ധിയിലാക്കും. സമരക്കാരെ ഡയറി മാനേജർ ചർച്ചയ്ക്ക് വിളിച്ചെങ്കിലും തങ്ങൾക്കെതിരെ ചുമത്തിയ കള്ള കേസ് പിൻവലിക്കാതെ ചർച്ചയിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് സമര നേതാക്കൾ.
ഐഎൻടിയുസി, സിഐടിയു സംഘടനകളുടെ നേതൃത്വത്തിലാണ് സമരപരിപാടികൾ സംഘടിപ്പിക്കുന്നത്. ഓഫീസർമാരുടെ സ്ഥാനക്കയറ്റത്തിനുള്ള അഭിമുഖം തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കും. ഇതിന്റെ കൂടെ തൊഴിലാളികളുടെ സ്ഥാനക്കയറ്റം കൂടി പരിഗണിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ ഇന്റർവ്യു തടസ്സപ്പെട്ടു. തൊഴിലാളികളുടെ സ്ഥാനക്കയറ്റം വർഷങ്ങളായി നടക്കുന്നില്ലെന്നും അർഹമായ ആവശ്യം മാനേജ്മെന്റ് നിരസിക്കുന്നുവെന്നും സമരക്കാർ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക