പുൽപ്പള്ളി: അധികഠിനമായ വരൾച്ചയിൽ വയനാട്ടിൽ എട്ടുകോടി രൂപയുടെ കൃഷിനാശം. ജില്ലയിലെ 26 കൃഷി ഭവനുകളുടെ പരിധിയിലായി 722 ഹെക്ടർ കൃഷിയാണ് നശിച്ചത്. മുള്ളൻകൊല്ലി സ്വദേശി വദ്യാധരന്റെ കുരുമുളക് തോട്ടം വയനാട്ടിലെ കൃഷി നാശത്തിന്റെ ഉദാഹരണമാണ്. പച്ചപുതച്ചു കിടക്കേണ്ട തോട്ടത്തിൽ കരിഞ്ഞുണങ്ങിയ വള്ളികൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. ജില്ലയിൽ ഇതേപോലെ, അനേകം കുരുമുളക് കർഷകരാണ് കണ്ണീർ കൊയ്തിരിക്കുന്നത്.
കൊടുംവേനലിൽ 288 ഹെക്ടർ സ്ഥലത്തെ വള്ളികൾ വാടിപ്പോയി. അതിൽ 255 ഹെക്ടറും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലാണ് ഉള്ളത്. ചൂട് കഠിനമായതും വേനൽമഴ കൃത്യമായി ലഭിക്കാത്തതുമാണ് കുരുമുളക് കൃഷിക്ക് തിരിച്ചടിയായത്. കുരുമുളക് കൃഷി മാത്രമല്ല വാഴയും കാപ്പിയും കമുകും ഉൾപ്പടെ ജില്ലയിലെ കർഷകർക്ക് പങ്കുവയ്ക്കാനുള്ളത് നഷ്ടത്തിന്റെ കണക്ക് മാത്രമാണ്.
ജില്ലയിൽ 323 ഹെക്ടർ വാഴക്കൃഷി നശിച്ചെന്നാണ് വിവരം. 58 ഹെക്ടർ കാപ്പി കൃഷി നശിച്ചുപോയി. 30 ഏക്കറിൽ കമുക് നാശമുണ്ടായതായും കൃഷിവകുപ്പ് അറിയിച്ചു. സംസ്ഥാന സർക്കാർ വരൾച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചാലേ കർഷകർക്ക് ഇതിന്റെ നഷ്ടപരിഹാരം ലഭിക്കു.
അതല്ലെങ്കിൽ പ്രത്യേക സഹായ പദ്ധതികൾ തയ്യാറാക്കേണ്ടിവരും. ജില്ലാ ദുരന്തനിവാരണ അഥോറിറ്റി തലവനായ കളക്ടർ വയനാടിനെ വരൾച്ചാ ബാധിത ജില്ലയായി പ്രഖ്യാപിക്കണം എന്ന് സർക്കാരിനോട് ആവശ്യം ഉന്നയിച്ചിരുന്നു എങ്കിലും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക