കനത്ത മഴയും പൊടിക്കാറ്റുമാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. പൊടിക്കാറ്റുള്ള സമയങ്ങളിൽ പരമാവധി വീടിന് പുറത്ത്നിന്നിറങ്ങാതിരിക്കുകയെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്ന്. ജനലുകളും വാതിലുകളും അടച്ചിട്ടിരിക്കുക. ശുദ്ധവായു അകത്തേക്ക് പ്രവേശിക്കാനുള്ള ഫിൽട്ടറിംഗ് സംവിധാനങ്ങൾ വീട്ടിൽ ക്രമീകരിക്കാം.
പുറത്ത് പോവുന്ന സമയങ്ങളിൽ മാസ്ക് ധരിക്കുകയെന്നതാണ് മറ്റൊരു കാര്യം. അമിതമായി പൊടി ശ്വസിക്കുന്നത് കുറയ്ക്കാൻ ഇത് സഹായിക്കും. പൊടിക്കാറ്റുള്ള സമയങ്ങളിൽ അമിതമായി പൊടി ഉള്ളിൽ പോകാനുള്ള സാധ്യത കൂടുതലാണ്. ഇത് ശ്വസനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ശ്വാസ തടസത്തിന് കാരണമാവുകയും ചെയ്യുന്നു.
മാസ്ക് ധരിക്കുന്നത് പോലെ കണ്ണുകളെ സംരക്ഷിക്കുന്നതിനായി സൺഗ്ലാസുകൾ ഈ സമയങ്ങളിൽ ഉപയോഗിക്കാം. പൊടിക്കാറ്റ് കണ്ണുകളെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് കണ്ണ് ചൊറിച്ചിലിനും, അണുബാധയ്ക്കും കാരണമാകും. അതിനാൽ കണ്ണുകളെ സംരക്ഷിക്കാനുള്ള വഴികൾ ഈ സമയങ്ങളിൽ കരുതിയിരിക്കണം.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക