തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയെ തുടർന്നു അവസാനിപ്പിച്ചു. വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തിൽ നിന്ന് 18 ആക്കി. സർക്കുലർ പിൻവലിക്കില്ലെന്നും മാറ്റങ്ങള്‍ വരുത്തുമെന്നും ഗണേഷ് കുമാർ പറഞ്ഞു. രണ്ടുവശത്തും ക്ലച്ചും ബ്രേക്കും വരുന്ന വാഹനങ്ങൾ തുടർന്നും ഉപയോഗിക്കാം.
ടെസ്റ്റ് നടത്തുന്ന വാഹനത്തിൽ ക്യാമറ സ്ഥാപിക്കണമെന്ന നിർദേശം ഡ്രൈവിങ് സ്കൂളുകാർ അംഗീകരിച്ചു. ഇതിലെ ദൃശ്യങ്ങൾ 3 മാസം വരെ ആർടി ഓഫിസിലെ കംപ്യൂട്ടറിൽ സൂക്ഷിക്കും. ഡ്രൈവിങ് ടെസ്റ്റിന് ഈടാക്കുന്ന ഫീസ് ഏകീകരിക്കാൻ സമിതിയെ നിയോഗിക്കും. കെഎസ്ആർടിസി 10 കേന്ദ്രങ്ങളിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
സമരക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ നടക്കാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ടെസ്റ്റിന് എത്തുന്നവർക്ക് സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നും ആക്ഷേപമുയർന്നിരുന്നു. രണ്ടാഴ്ചയിലധികമായി തുടരുന്ന പ്രശ്നത്തിലാണ് ഇന്ന് പരിഹാരമായത്. സിപിഐഎമ്മിന്റെ ഭാഗത്തുനിന്ന് ഉൾപ്പെടെയുള്ള എതിർപ്പാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിൽ ഉണ്ടായത്.
ആരുടെയും ജോലി പോകില്ലെന്നും അഞ്ചുവർഷം എക്സ്പീരിയൻസ് നിർബന്ധമാണെന്നും മന്ത്രി പറഞ്ഞു. ഡ്രൈവിംഗ് സ്കൂൾ ഫീസ് നിര്‍ണയിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കും. ആദ്യം എച്ച് പിന്നീട് റോഡ് ടെസ്റ്റ് എന്ന രീതി തുടരും. സർക്കുലർ പിൻവലിക്കുകയല്ല, പ്രായോഗിക മാറ്റങ്ങൾ വരുത്തുകയാണ് ചെയ്യുക.
കെഎസ്ആർടിസിയുടെ 21 സ്ഥലങ്ങളിൽ ടെസ്റ്റ് നടത്തും. സർക്കാർ പറഞ്ഞിട്ടുള്ള പ്ലോട്ട് വരയ്ക്കാൻ ഡ്രൈവിംഗ് സ്കൂൾ ഉടമകളെ നിയോഗിച്ചു. നാളെ മുതൽ ഇവ നിലവിൽ വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സിഐടിയു ഉൾപ്പെടെ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകൾ ചർച്ചയിൽ പങ്കെടുത്തു. 15 ദിവസമായി ഡ്രെവിങ് സ്കൂൾ സംഘടനകൾ സമരത്തിലായിരുന്നു. പരിഷ്കാരത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടെടുത്തിരുന്ന മന്ത്രി സമരം ശക്തമായതോടെയാണ് സംഘടനകളെ ചർച്ചയ്ക്ക് വിളിച്ചത്. സമരത്തെത്തുടർന്ന് ഡ്രൈവിങ് ലൈസൻസിനായുള്ള ലേണേഴ്സ് ടെസ്റ്റും ഗ്രൗണ്ട് ടെസ്റ്റും ദിവസങ്ങളായി മുടങ്ങിയ സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക