ചെന്നൈ: രാജ്യത്ത് വന്ദേ ഭാരത് മെട്രോ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. വന്ദേ മെട്രോയുടെ പരീക്ഷണ ഓട്ടം ഉടനെ നടത്തുമെന്ന് പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) അധികൃതർ അറിയിച്ചു. ജൂൺ അവസാനത്തോടെയോ ജൂലായ് ആദ്യവാരത്തിലോ വന്ദേ മെട്രോ പുറത്തിറക്കും. മെയിൻ ലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റിന്റെ(മെമു) പരിഷ്കരിച്ച രൂപമാണ് 12 കോച്ചുള്ള വന്ദേ മെട്രോ.
” 100 കിലോമീറ്റർ മുതൽ 250 കിലോമീറ്റർ വരെ സർവീസ് നടത്താൻ കഴിയുന്ന വന്ദേ മെട്രോ ട്രെയിനുകളുടെ പരീക്ഷണ ഓട്ടമാണ് ജൂലൈയിൽ നടക്കുന്നത്. ഇത്തരത്തിൽ 50 ട്രെയിനുകൾ നിർമിക്കും. ക്രമേണ എണ്ണം വർദ്ധിപ്പിക്കാനും സാധിക്കും.”- റെയിൽവേ വൃത്തങ്ങൾ പറഞ്ഞു.
നിലവിൽ 12 കോച്ചുകളുള്ള ട്രെയിനുകളായിരിക്കും ട്രാക്കുകളിലിറങ്ങുക. എന്നാൽ ആവശ്യാനുസരണം ഈ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ച് ആകെ 16 കോച്ച് എന്നതിലേക്ക് മാറ്റാനും സാധിക്കും. ശീതീകരിച്ച മെട്രോയുടെ വാതിലുകൾ സ്വയം പ്രവർത്തിക്കുന്നവയായിരിക്കും. വലിയ ചില്ലുകളുള്ള ജനലുകളും ആകർഷണങ്ങളായിരിക്കും. ഒരു കോച്ചിൽനിന്ന് മറ്റൊരു കോച്ചിലേക്ക് എളുപ്പം നടന്നുനീങ്ങാൻ കഴിയും. റൂട്ട് ഇൻഡിക്കേറ്റർ ഡിസ്പ്ലേയും മൊബൈൽ ചാർജിങ് പ്ലഗുകളുമുണ്ടാകും. തീവണ്ടികൾ കൂട്ടിയിടിക്കാതിരിക്കാനുള്ള കവച് സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്.
സി.സി.ടി.വി.ക്യാമറകൾ, എമർജൻസി ടോക്ക് ബാക്ക് യൂണിറ്റുകൾ, മികച്ച ശൗചാലയങ്ങൾ എന്നിവയും പ്രത്യേകതകളാണ്. ഒരു കോച്ചിൽ 100 പേർക്ക് ഇരിക്കാനും 200 പേർക്ക് നിൽക്കാനുമുള്ള സൗകര്യമുണ്ടാകും. വന്ദേ മെേട്രാ ചെന്നൈയിൽനിന്ന് തിരുപ്പതിയിലേക്കായിരിക്കും ഓടിക്കുകയെന്നും അധികൃതർ സൂചിപ്പിച്ചു.
ആദ്യം രാജ്യത്തെ 12 നഗരങ്ങളിലേക്കാണ് വന്ദേ മെട്രോയെത്തുക. പിന്നീട് 125 നഗരങ്ങളെ ബന്ധിപ്പിക്കുന്ന തരത്തില്‍ സര്‍വീസ് മാറും. 8ആദ്യത്തെ 12 മെട്രോ ട്രെയിനുകളിലൊന്ന് കേരളത്തിനും ലഭിക്കുമോയെന്നാണ് യാത്രക്കാര്‍ ഉറ്റുനോക്കുന്നത്. ആദ്യ സെറ്റില്‍ ഇല്ലെങ്കിലും അധികം വൈകാതെ കേരളത്തില്‍ മെട്രോ എത്തുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക