ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചതോടെ ക്രിക്കറ്റ് ആരാധകരും അപേക്ഷ അയച്ചിട്ടുണ്ട്. അപേക്ഷ അയച്ചതിന്റെ സ്ക്രീന്‍ഷോട്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ബിസിസിഐ അപേക്ഷ ക്ഷണിച്ചതിനോടൊപ്പം ചേർത്ത ഗൂഗിൾ ഫോം വഴിയാണ് ആരാധകർ അപേക്ഷകൾ കൂട്ടമായി അയച്ചത്. കൃത്യമായ യോഗ്യതകളും കഴിവുകളും ബിസിസിഐ ചൂണ്ടി കാട്ടുന്നുണ്ടെങ്കിലും ആർക്കും അപേക്ഷിക്കാവുന്ന ഫോർമാറ്റിലാണ് ഗൂഗിൾ ഫോം ഉള്ളത്.
രാഹുൽ ദ്രാവിഡിന്റെ പകരക്കാരനെ തേടി ബിസിസിഐ കഴിഞ്ഞ ദിവസമാണ് മുഖ്യപരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചത്. ഇതോടെ ആരാകും അടുത്ത കോച്ച് എന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചകളും തുടങ്ങി. ന്യൂസിലാൻഡ് മുൻ നായകനും ചെന്നൈ സൂപ്പർ കിങ്സ് പരിശീലകനുമായ സ്റ്റീഫൻ ഫ്ളെമിങും മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങുമാണ് പ്രഥമ പരിഗണനയിലുള്ളത്. മുൻ ഇന്ത്യൻ താരങ്ങളായ വി.വി.എസ് ലക്ഷ്മൺ, ഗൗതം ഗംഭീർ എന്നീ പേരുകളും പ്രചരിക്കുന്നുണ്ടെങ്കിലും വിദേശ പരിശീലകരുടെ പേരിനാകും മുൻഗണന.
നിലവിൽ ഇന്ത്യയുടെ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ കാലാവധി ട്വന്റി 20 ലോകകപ്പോടെയാണ് അവസാനിക്കുക. ദ്രാവിഡിന് വീണ്ടും അപേക്ഷ നൽകാമെങ്കിലും താരം അതിന് തയാറാവില്ലെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്. 2021ലാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കോച്ചിന്റെ റോളിലെത്തുന്നത്. എന്നാൽ പ്രധാന ഐസിസി കിരീടങ്ങളൊന്നും ഇന്ത്യയിലെത്തിക്കാനായില്ല. 2022ൽ ടി20 ലോകകപ്പ് സെമി ഫൈനലിലും 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലുമെത്തിച്ചു.
2025ലെ ചാമ്പ്യൻസ് ട്രോഫിയും 2027ലെ ഏകദിന ലോകകപ്പും ലക്ഷ്യം വെച്ചാണ് പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങുന്നത്. കുറഞ്ഞ് 30 ടെസ്റ്റുകളും 50 ഏകദിനങ്ങളും കളിച്ചിരിക്കണമെന്നതാണ് പ്രധാന നിബന്ധന. അല്ലെങ്കിൽ ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യത്തിന്റെ മുഖ്യപരിശീലകനായി പ്രവർത്തിച്ചുള്ള രണ്ടുവർഷത്തെ പരിചയം വേണം. അസോസിയേറ്റ് അംഗ രാജ്യത്തിന്റെ അല്ലെങ്കിൽ ഐപിഎൽ അല്ലെങ്കിൽ തത്തുല്യമായ അന്താരാഷ്ട്ര ലീഗ് ഫ്രാഞ്ചൈസിയുടെയോ, ഫസ്റ്റ് ക്ലാസ് ടീമിന്റെയോ, ദേശീയ എ ടീമിന്റെയോ പരിശീലകനായുള്ള മൂന്നുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക