കൊച്ചി: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൈദികർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. തിരുവല്ലയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.
പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷമാകും ഇവിടെ നിന്ന് ഭൗതികശരീരം തിരുവല്ലയിലേക്ക് പോകുക. ആലപ്പുഴ വഴിയാണ് വിലാപയാത്ര. രാത്രി ഏഴരയോടെ സഭാ ആസ്ഥാനത്ത് എത്തും. വൈകിട്ട് നാല് മണിയോടെ നിരണം സെന്റ് തോമസ് ബിലീവേഴ്സ് ചര്‍ച്ചിന്റെ രണ്ടാം ശുശ്രൂഷ നടക്കും.
വൈകിട്ട് 5 45ഓടെ തിരുവല്ല പൗരാവലിയുടെ അന്തിമോപചാരം അര്‍പ്പിക്കുന്ന ചടങ്ങ് തിരുവല്ലയില്‍ നടക്കും. രാത്രി ഏഴരയോടെ ഭൗതികശരീരം സഭാ ആസ്ഥാനത്തെത്തിക്കും. ഇന്ന് പൊതുദര്‍ശനമുണ്ടാകില്ല. പകരം നാളെയും മറ്റന്നാളുമായി പൊതുദര്‍ശനമുണ്ടാകും. മറ്റന്നാള്‍ ആണ് സംസ്കാര ശുശ്രൂഷകള്‍ നടക്കുക. നാളെ രാവിലെ 9 മണി മുതൽ മറ്റന്നാൾ രാവിലെ വരെ ബിലീവേഴ്സ് കൺവെൻഷൻ സെന്ററില്‍ പൊതുദർശനം.
ഈ മാസം ഏഴിന് അമേരിക്കയിലെ വാഹനാപകടത്തിലായിരുന്നു അദ്ദേഹത്തിന്റെ മരണം. പ്രഭാത നടത്തത്തിനിടെയാണ് അപകടമുണ്ടായത്. ഗുരുതരമായ പരിക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറച്ച് മാസങ്ങളായി ഭാര്യ ഗിസല്ലയ്ക്കും മക്കളായ ഡാനിയേൽ, സാറ എന്നിവർക്കൊപ്പം അമേരിക്കയിൽ താമസിച്ചു വരികയായിരുന്നു മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹന്നാൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക