പന്തീരാങ്കാവ് ഗാർഹിക പീഡന കേസുമായി ബന്ധപ്പെട്ട പ്രതി രാഹുൽ പി ഗോപാലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാർത്തിക എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഈ മാസം 27ന് വിധി പറയും. ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയാനിരുന്ന കോടതി അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സമർപ്പിക്കാൻ ഉണ്ടെന്ന് അറിയിച്ച് പോലീസ് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടതിനാൽ തീയതി മാറ്റി നൽക്കുകയായിരുന്നു.
അതേസമയം തങ്ങൾക്ക് അതിക്രമവുമായി ബന്ധമില്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. കഴിഞ്ഞദിവസം കേസിലെ പ്രതിയായ രാഹുലിന്റെ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു എങ്കിലും രാഹുലിന്റെ അമ്മ ഉഷാകുമാരിയെയും സഹോദരി കാർത്തികയെയും സ്ഥലത്തില്ലാത്തതിനാൽ പോലീസിന് ചോദ്യം ചെയ്യാൻ സാധിച്ചില്ല.
ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി പോലീസ് ഇവരുടെ വീട്ടിൽ എത്തിയിരുന്നുവെങ്കിലും ഇവർ സ്ഥലത്തില്ലാത്തതിനാൽ ഇതിന് സാധിച്ചിരുന്നില്ല. ഇവരുടെ വീട്ടിലെത്തിയ അന്വേഷണ സംഘവും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി രാഹുലിന്റെ കാറിൽ രക്തകറ കണ്ടെത്തിയതിനെത്തുടർന്ന് ഈ രക്തക്കറ ഇരയായ യുവതിയുടേതാണോ എന്ന് തിരിച്ചറിയുന്നതിനായി രക്ത സാമ്പിൾ ശേഖരിക്കുന്നതിനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇന്റർപോൾ മുഖേന രാജ്യം വിട്ട പ്രതി രാഹുലിനെ കണ്ടെത്തുന്നതിനായി പോലീസ് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക