കോഴിക്കോട്: കോഴിക്കോട് പ്രസവ ശസ്ത്രക്രിയാ പിഴവ് വന്നതിനെ തുടർന്ന് 7 വർഷത്തോളമായി ദുരിതം അനുഭവിക്കുന്ന കോഴിക്കോട്ടെ ഹർഷിനക്ക് ഇന്ന് അഞ്ചാമത്തെ ശസ്ത്രക്രിയ. അടിവയറിന്റെ ഇടതു ഭാഗത്ത് ശസ്ത്രക്രിയ ഉപകരണം കിടന്ന സ്ഥലത്ത് മാംസപിണ്ഡം രൂപപ്പെട്ടിരുന്നു. ഇത് നീക്കാനുള്ള ശസ്ത്രക്രിയയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടക്കുക. 2017 നവംബർ 30ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയതെന്നാണ് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. സർക്കാർ സഹായം കിട്ടാത്തതിനെ തുടർന്ന് ഹർഷിനക്കായി കോഴിക്കോട്ട് തെരുവിൽ ചികിത്സാ ഫണ്ട് സമാഹരണം നടത്തിയിരുന്നു.
ഇതിന് ശേഷം പല തവണയായി ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. അഞ്ച് വര്‍ഷത്തോളം പ്രയാസങ്ങളുമായി തുടര്‍ന്നതിന് ശേഷം നടത്തിയ സ്കാനിംഗിലൂടെയാണ് വയറ്റിനുള്ളില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയതാണ് പ്രശ്നമായതെന്ന് കണ്ടുപിടിക്കുന്നത് . ഇതോടെയാണ് മെഡിക്കല്‍ കോളേജിനെതിരെ ഇവര്‍ പരാതി നൽകുന്നത്. ശസ്ത്രക്രിയയിലൂടെ സര്‍ജിക്കല്‍ ഉപകരണം എടുത്തുകളഞ്ഞെങ്കിലും അതിന് ശേഷം ആരോഗ്യപ്രശ്നങ്ങളും അനുബന്ധ പ്രയാസങ്ങളും ഉള്ളതായി ഇവര്‍ പറയുന്നത്.
കത്രിക മെഡിക്കല്‍ കോളേജില്‍ വച്ച് അല്ലെ കുടുങ്ങിയത് എന്ന് സര്‍ക്കാര്‍ വാദമുണ്ടായെങ്കിലും അന്വേഷണത്തിനൊടുവില്‍ മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാരെയും രണ്ട് നഴ്സുമാരെയും തന്നെയാണ് കുറ്റക്കാരായി പൊലീസ് കണ്ടെത്തിയത്. ഇതോടെ അന്ന് നൂറിലധികം ദിവസം മെഡിക്കല്‍ കോളേജിന് മുമ്പില്‍ ഹര്‍ഷിന നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. എന്നാല്‍ പിന്നീട് കേസില്‍ തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക