തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ തുടരും. 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മുന്നറിയിപ്പുകൾ പിൻവലിക്കും വരെ മലയോര വിനോദ സഞ്ചാരമേഖലയിലേക്കുള്ള യാത്ര വിലക്ക് തുടരും. അതേസമയം, അതിതീവ്ര മഴ സാധ്യത കണക്കിലെടുത്ത് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു.
തമിഴ്നാട് തീരത്തും വടക്കൻ കേരളത്തിന് സമീപവും നിലനിൽക്കുന്ന രണ്ട് ചക്രവാത ചുഴികളാണ് ഇപ്പോഴുള്ള അതിതീവ്ര മഴയ്ക്ക് കാരണം. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട് മുതൽ കാസർകോട് വരെയുള്ള 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മറ്റന്നാൾ ഇടുക്കി, പാലക്കാട് ജില്ലകളിലും ഓറഞ്ച് അലർട്ടും നൽകി. മഴയ്ക്കൊപ്പം ഇടിമിന്നലിലും കാറ്റിനും സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും തുടരുകയാണ്.
നാളെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യത ഉണ്ടെങ്കിലും കേരളത്തിന് ഭീഷണി ഇല്ല. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ വരെ അതിതീവ്രമായ മഴയ്ക്കാണ് സാധ്യത. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക