തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. ബസുകള്‍ വൈകിയതുകാരണം യാത്ര മുടങ്ങിയാല്‍ ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കും. ടിക്കറ്റ് റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നവരുടെ അവകാശങ്ങള്‍ക്ക് മുൻഗണന നൽകി കൊണ്ടുള്ളതാണ് മാറ്റം. രണ്ടു മണിക്കൂറില്‍ കൂടുതല്‍ ബസ് പുറപ്പെടാന്‍ താമസിക്കുകയോ, മുടങ്ങുകയോ ചെയ്താല്‍ യാത്രക്കാര്‍ക്കു തുക തിരികെ ആവശ്യപ്പെടാം. 24 മണിക്കൂറിനുള്ളില്‍ തുക തിരികെ നല്‍കും.
റീഫണ്ട് പോളിസികൾ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തിയതോടെ യാത്രക്കാരെ ആകർഷിക്കാൻ സാധിക്കുമെന്നാണ് കെഎസ്ആർടിസിയുടെ തീരുമാനം. യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ചാണ് പുതിയ പരിഷ്കാരം. റിസര്‍വേഷന്‍ സംവിധാനത്തിലെ പിഴവുകള്‍ക്കു സേവനദാതാക്കളില്‍നിന്നു പിഴ ഈടാക്കുകയും ആ തുക ഉപഭോക്താവിനു നല്‍കുകയും ചെയ്യും.
സാങ്കേതികതകരാർ, വാഹനാപകടം എന്നിവകാരണം യാത്ര പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ തുക രണ്ടു ദിവസത്തിനുള്ളിൽ തിരികെ നൽകും. യാത്രക്കാർക്ക് തുക തിരികെ നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥരിൽ നിന്നും പിഴ ഈടാക്കുന്നതാണ്.
യാത്രാവേളയില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ഹാജരാക്കാന്‍ കഴിയാതെവന്നാല്‍ ബസില്‍നിന്ന് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം. ഇത്തരം കേസുകളില്‍ അടിസ്ഥാനനിരക്കിന്റെ 50 ശതമാനംവരെ തിരികെ ലഭിക്കും. യാത്രചെയ്തില്ലെങ്കില്‍ റീഫണ്ടിന് അര്‍ഹതയുണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക