കടുത്ത വേനലിനു പിന്നാലെ മഴ വ്യാപിക്കുക കൂടി ചെയ്തതോടെ കടുത്ത ജാഗ്രതയിലുള്ള ആരോഗ്യ മേഖലയ്ക്ക് ആശ്വാസമായി ധനവകുപ്പ്. സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്നതിന് ആവശ്യമായ മരുന്നുകൾ വാങ്ങുന്നതിന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് ധനവകുപ്പ് 70 കോടി രൂപ അനുവദിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷം കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 306 കോടി രൂപ അനുവദിച്ച സർക്കാർ ഈ വർഷം ബജറ്റിൽ 356 കോടി രൂപയാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനായി നീക്കി വെച്ചിട്ടുള്ളത്. ഇവയ്ക്ക് പുറമേ ജനുവരി വരെ പുറത്തു നിന്ന് വാങ്ങിയതടക്കം 554 കോടി രൂപയുടെ മരുന്നാണ് ആകെ വിതരണം ചെയ്തിട്ടുള്ളത്.
മരുന്നു ലഭ്യത സർക്കാർ ആശുപത്രികളിൽ ഉറപ്പാക്കുന്ന കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ആശുപത്രികളിൽ അവശ്യ മരുന്നുകൾ സ്റ്റോക്ക് ചെയ്യുകയും ചെയ്യുന്നുണ്ട്. കടുത്ത വേനലിനു പിന്നാലെ സംസ്ഥാനത്ത് മഴ കൂടി വ്യാപിച്ചതോടെ മെച്ചപ്പെട്ട ചികിത്സയും ഗുണനിലവാരമുള്ള മരുന്നുകളും ലഭ്യമാകും എന്നതിനാൽ സർക്കാർ ആശുപത്രികളിലെ തിരക്ക് അടുത്തിടെയായി വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്.
ആശുപത്രികളുടെ പ്രവർത്തനം വിലയിരുത്താൻ ആരോഗ്യ മേഖലയിൽ ഉന്നതതല യോഗം ചേരുന്നതിനും തീരുമാനമായിട്ടുണ്ട്. മുൻകൂട്ടി ആവശ്യപ്പെടുന്നത് പ്രകാരം ചില ഇനങ്ങളിൽ ലഭ്യമാക്കുന്നതിലും കൂടുതൽ മരുന്ന് എത്തിക്കേണ്ട സ്ഥിതിയും ഉണ്ടാകാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക