മാവേലി സ്റ്റോറുകളിലൂടെ മറ്റ് ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് സപ്ലൈകോ നിര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. ശബരിയുടേതിനു സമാനമായ മറ്റുബ്രാൻഡുകളുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിനാണ് നിരോധനം. ശബരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് നിരോധനം എന്നാണ് വിവരം. ജൂലായ് ഒന്നുമുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്.
അരി, തേയില, കറി പൊടികള്‍ അടക്കം 85 ഇനം ഉല്‍പ്പന്നങ്ങളുണ്ട് ശബരിക്ക്. അതേസമയം സൂപ്പര്‍മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ മറ്റുബ്രാന്‍ഡുകള്‍ വില്‍ക്കാം. ശബരി ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കി വില്‍പ്പന കൂട്ടാനാണ് നിര്‍ദേശം. സപ്ലൈകോ ഡിപ്പോയില്‍ സ്റ്റോക്കുള്ള മറ്റ് ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ ജൂണ്‍ ഒന്നുമുതല്‍ മാവേലി സ്റ്റോറുകള്‍ക്ക് കൈമാറാന്‍ പാടില്ല.
സംസ്ഥാനത്ത് 1,630 വില്‍പ്പനകേന്ദ്രങ്ങളാണ് സപ്ലൈകോയ്ക്കുള്ളത്. അതില്‍ 815 എണ്ണം മാവേലി സ്റ്റോറുകളാണ്. അതേസമയം തീരുമാനം തിരിച്ചടിയാവുമെന്നാണ് ഒരു വിഭാഗം ജീവനക്കാര്‍ പറയുന്നത്. മാവേലി സ്റ്റോറിൽവരുന്ന ഒരോ ഉപഭോക്താവിനും വ്യത്യസ്ത അഭിരുചിയാണ്. അവർ തേടിവരുന്ന സാധനങ്ങൾക്കുപകരം ശബരി ഉത്പന്നങ്ങൾ അടിച്ചേൽപ്പിക്കാനാകില്ലെന്നാണു ജീവനക്കാർ പറയുന്നത്. അങ്ങനെവന്നാൽ നിലവിലുള്ള ഉപഭോക്താക്കൾകൂടി സപ്ലൈകോയെ കൈവിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക