പെരിയാറിലെ മത്സ്യക്കുരുതിയിൽ നടപടിയുമായി മലിനീകരണ നിയന്ത്രണ ബോർഡ്. ഏലൂരിലെ പരിസ്ഥിതി നിയന്ത്രണ ബോർഡ് പാരിസ്ഥിതിക എൻജിനീയർ സജീഷ് ജോയിയെ മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥലം മാറ്റി. വ്യവസായ മന്ത്രിയുടെ നേതൃത്വത്തിൽ മത്സ്യക്കുരുതിക്ക് പിന്നാലെ വിളിച്ച യോഗത്തിൽ ഏലൂരിൽ മുതിർന്ന ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് സ്ഥലം മാറ്റം എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് നൽകുന്ന വിശദീകരണം.
സജീഷ് ജോയിയെ പാരിസ്ഥിതിക എൻജിനീയർ സ്ഥാനത്തു നിന്നും മാറ്റി മലിനീകരണ നിയന്ത്രണ ബോർഡ് റീജിയണൽ ഓഫീസിലെ സീനിയർ എൻവയോൺമെന്റൽ എൻജിനീയർ എം എ ഷിജുവിനാണ് പകരം നിയമനം നൽകിയിരിക്കുന്നത്. രാസമാലിന്യമല്ല പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം എന്ന് സ്ഥിരീകരിക്കുന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു.
പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണമായത് വെള്ളത്തിലെ ഓക്സിജൻ കുറഞ്ഞതാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വിലയിരുത്തലിനെ തുടർന്ന് കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് കളക്ടർക്ക് സമർപ്പിക്കുകയും ചെയ്യും. അതേസമയം മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട കുഫോസ് വിദഗ്ധസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന അന്വേഷണം അവസാനഘട്ടത്തിൽ എത്തി നിൽക്കുകയാണ്.
സാമ്പിൾ പരിശോധനയ്ക്കായി പെരിയാറിലെ വെള്ളം പോയിരുന്നെങ്കിൽ ഇതിന്റെ ഫലം ഇതുവരെയും പുറത്തുവന്നിട്ടില്ല. ഇതിൽ വ്യക്തത വരണമെങ്കിൽ രാസമാലിന്യം എന്തെന്ന് അറിയേണ്ടതുണ്ട്. ഇത് ഇനിയും വൈകും എന്നാണ് വിവരം. അതേസമയം മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തതിനു പിന്നാലെ മത്സ്യ കർഷകർക്ക് നഷ്ടപരിപരിഹാരം നൽകുന്നതിനായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന കണക്കെടുപ്പും ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. മത്സ്യകർഷകർ പോലീസ് സ്റ്റേഷനുകളിൽ പരാതി സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക