കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം ഓക്സിജന്റെ അളവ് കുറഞ്ഞതാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് റിപ്പോർട്ട്. പെരിയാറില്‍ രാസമാലിന്യം കണ്ടെത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏലൂരിലെ ഷട്ടര്‍ തുറന്നതിന് പിന്നാലെ, ഓക്സിജന്‍ ലെവല്‍ കുത്തനെ താഴേക്ക് പോയതാണ് കാരണം. പ്രാഥമിക റിപ്പോര്‍ട്ട് മലിനീകരണ നിയന്ത്രണബോര്‍ഡ് സബ് കലക്ടര്‍ക്ക് കൈമാറി
വെള്ളം നിയന്ത്രിച്ചുവിട്ടിരുന്നെങ്കില്‍ ഓക്സിജന്‍ ലെവല്‍ നിയന്ത്രിക്കാനാകുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് 20ന് വൈകിട്ട് 3.30നാണ് ഷട്ടറുകള്‍ തുറന്നത്. അന്ന് രാവിലെ വെട്ടുകാട് നിന്ന് ശേഖരിച്ച വെള്ളം പരിശോധിച്ചപ്പോള്‍ ഓക്സിജന്‍ ലെവല്‍ 6.4 ആയിരുന്നു ഷട്ടര്‍ തുറന്ന ശേഷം ഓക്സിജന്‍ ലെവല്‍ 2.1 ആയി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏലൂരിലെ ഷട്ടറുകള്‍ ഒരുമിച്ച് തുറന്നിരുന്നില്ലെന്നും ഇത്തവണ വെള്ളം നിയന്ത്രിച്ച് വിടുന്നതില്‍ ഇറിഗേഷന്‍ വകുപ്പിന് ഗുരുതരവീഴ്ചയാണ് ഉണ്ടായതെന്നും കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, പെരിയാറിലെ മത്സ്യക്കുരുതിയില്‍ കുഫോസ് ഇന്ന് ഫിഷറീസ് വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങാനിടയായതിന്റെ ശാസ്ത്രീയ കാരണങ്ങള്‍ വ്യക്തമാക്കുന്ന സമഗ്രമായ റിപ്പോര്‍ട്ടായിരിക്കും നല്‍കുക. ഇതിന്റെ ഭാഗമായി കുഫോസ് ഗവേഷക സംഘം ചത്ത മത്സ്യങ്ങളുടെയും പെരിയാറിലെ ജലത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഷിഷറീസ് വകുപ്പിന്റെ നിര്‍ദേശാനുസരണം സര്‍വകലാശാല വിസിയാണ് ശാസ്ത്രീയ പഠനത്തിന് ഉത്തരവിട്ടത്.
മത്സ്യകുരുതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കര്‍ഷകനായ സ്റ്റാന്‍ലി ഡിസ്ല്വ നല്കിയ പരാതിയില്‍ ഏലൂര്‍ പൊലീസാണ് കേസെടുത്തത്. ഏലൂര്‍ നഗരസഭയും പരാതി നല്‍കിയിരുന്നു. ഏഴര ലക്ഷം രൂപയുടെ മത്സ്യങ്ങള്‍ ചത്തുവെന്നും ഇതിന് കാരണക്കാരായവര്‍ക്കെതിരെ നടപടി വേണമെന്നുമാണ് പരാതിയില്‍ ഉന്നയിക്കുന്നത്. അതിനിടെ ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയറെ സ്ഥലം മാറ്റി. സജീഷ് ജോയിക്ക് പകരം റീജിയണല്‍ ഓഫീസിലെ സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എംഎ ഷിജുവിനെ നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക