തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക തകരാര്‍ ആണെന്നാണ് ഔദ്യോഗിക വിശദീകരണം. യാത്രക്കാര്‍ക്ക് പകരം സംവിധാനം ഒരുക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
ഇന്ന് രാത്രി 7 .20ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഫ്ളൈറ്റാണ് അടിയന്തരമായി തിരിച്ചിറക്കിയത്. ടേക്ക് ഓഫ് ചെയ്ത് ഉടന്‍ തന്നെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. യാത്രക്കാരെ സുരക്ഷിതമായി മാറ്റുകയും ചെയ്തു.
അതേസമയം, വിമാനം റദ്ദാക്കിയതിനെ തുടർന്ന് നാട്ടിലെത്താൻ കഴിയാതെ മരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തോട് പ്രതികരിച്ച് എയർ ഇന്ത്യ. നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങൾക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ എക്സ്പ്രസ് നമ്പി രാജേഷിന്റെ കുടുംബത്തിന് ഇ- മെയിൽ സന്ദേശം അയച്ചു.
നമ്പി രാജേഷിന്റെ കുടുംബം ആവശ്യപ്പെട്ട വിവരങ്ങൾ പരിശോധിക്കുകയാണെന്നും പരിഹാരം കാണുമെന്നും ഉറപ്പ് നൽകിയതായി കുടുംബം അറിയിച്ചു. കുടുംബത്തിന്റെ ദുഃഖത്തോടൊപ്പം പങ്കുചേരുന്നു എന്നും എയർ ഇന്ത്യ എക്സ്പ്രസ് അയച്ച ഇമെയിൽ സന്ദേശത്തിലുണ്ട്.
നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ എയർ ഇന്ത്യ എക്സ്പ്രസിന് മെയിൽ അയച്ചിരുന്നു. അതിന് മറുപടിയായാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഇപ്പോൾ ഇമെയിൽ സന്ദേശം അയച്ചത്. ഇക്കഴിഞ്ഞ ഏഴിനായിരുന്നു രാജേഷിനെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണതിനെത്തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത വിമാന ടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങിയിരുന്നു. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി. ഇതിനിടയിൽ 13 ന് രാവിലെയാണ് രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക