40 വയസ്സിന് താഴെയുള്ള പുരുഷന്മാരിലും സ്ത്രീകളിലുമാണ് ഇന്ത്യയിൽ ക്യാൻസർ കേസുകളിൽ 20 ശതമാനവും കാണപ്പെടുന്നതെന്ന് പഠനം. ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്ത് വിട്ടത് ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാൻസർ മുക്ത് ഭാരത് ഫൗണ്ടേഷൻ നടത്തിയ പഠനത്തിലാണ്.
ഏറ്റവും കൂടുതൽ പേരെ ബാധിച്ചത് ഹെഡ് ആൻഡ് നെക്ക് ക്യാൻസർ ആണ് എന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ ക്യാൻസറുള്ളത് 26 ശതമാനം പേരിലാണ്.16 ശതമാനം പേരെയാണ് വൻകുടൽ, ആമാശയം, ദഹനനാളത്തിലെ അർബുദം എന്നിവ ബാധിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. രക്താർബുദം 9 ശതമാനവും സ്തനാർബുദം 15 ശതമാനവുമാണ്.
ക്യാൻസർ മുക്ത് ഭാരത് കാമ്പെയ്നിന് നേതൃത്വം നൽകുന്ന പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും സീനിയർ ഓങ്കോളജിസ്റ്റുമായ ആശിഷ് ഗുപ്ത പറഞ്ഞത് യുവാക്കൾക്കിടയിൽ ക്യാൻസർ കേസുകൾ വർദ്ധിക്കുന്നതിന് പിന്നിൽ മോശം ജീവിതശൈലിയാണെന്ന് ആണ്.
ഭക്ഷണ ശീലങ്ങളിലെ മാറ്റം, അമിതവണ്ണം ,അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണത്തിന്റെ ഉപഭോഗം, ഉദാസീനമായ ജീവിതശൈലി എന്നിവ ക്യാൻസർ സാധ്യത കൂട്ടുന്ന അപകട ഘടകങ്ങളാണെന്ന് ആശിഷ് ഗുപ്ത പറഞ്ഞു. യുവതലമുറയിൽ ക്യാൻസർ സാധ്യത തടയാൻ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം പൂർണമായും ഒഴിവാക്കുകയും വേണമെന്നും അദ്ദേഹം പറയുന്നു.
ക്യാൻസറിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലാണ് ഇന്ത്യയിൽ കണ്ടെത്തിയ കേസുകളിൽ 27 ശതമാനവും എന്നും 63 ശതമാനം മൂന്ന്, നാല് ഘട്ടങ്ങളിലാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. പഠനം നടത്തിയത് മാർച്ച് 1 നും മെയ് 15 നും ഇടയിൽ ഫൗണ്ടേഷന്റെ ക്യാൻസർ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച ഇന്ത്യയിലുടനീളമുള്ള 1,368 ക്യാൻസർ രോഗികളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക