കൊച്ചി: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസെടുത്ത് പൊലീസ്. യുവ നടിയാണ് ഒമർ ലുലുവിനെതിരെ പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. കേസിൽ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി.
ഒമർ ലുലുവിന്റെ മുൻ സിനിമയിലും പരാതിക്കാരി അഭിനയിച്ചിരുന്നു. അതേസമയം, നടിയുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നതായി ഒമർ ലുലു പറഞ്ഞു. യുവതിയുമായി വിവിധ സ്ഥലങ്ങളിൽ യാത്ര നടത്തിയിട്ടുണ്ട്. എന്നാൽ സൗഹൃദം ഉപേക്ഷിച്ചതോടെ തന്നോട്ട് വ്യക്തിവിരോധം ആയെന്നും ഇതാണ് പരാതിക്ക് പിറകിലെന്ന് സംശയിക്കുന്നതായും ഒമർ ലുലു പറഞ്ഞു.
പരാതിക്കാരിക്ക് പിന്നിൽ ബ്ലാക്മെയിലിംഗ് സംഘം ഉണ്ടോ എന്ന സംശയമുണ്ടെന്നും സംവിധായകൻ പറയുന്നു. പരാതിയിൽ നെടുമ്പാശ്ശേരി പോലീസ് ഉടൻ ഒമർ ലുലുവിനെ ചോദ്യം ചെയ്യും. 2016ല്‍ റിലീസ് ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് ഒമര്‍ ലുലു സിനിമാ സംവിധാനത്തിലേക്ക് എത്തുന്നത്. ശേഷം ഹണി റോസ്, ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചങ്ക്സ് റിലീസ് ചെയ്തു.
ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാർ ലവ് തുടങ്ങിയവയാണ് ഒമർ ലുലുവിന്റെ ശ്രദ്ധേയ ചിത്രങ്ങൾ. നല്ല സമയം എന്ന ചിത്രം വിവാദമായിരുന്നു. സിനിമയിലൂടെ എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതായി വ്യക്തമാക്കി കോഴിക്കോട് എക്സൈസ് കേസെടുത്തിരുന്നു. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ തിയേറ്ററുകളിൽ നിന്നു സിനിമ പിൻവലിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക