ഒടിടി, സാറ്റ്ലൈറ്റ് അവകാശം വാങ്ങാം എന്ന വാഗ്ദാനം നൽകി സിനിമ നിർമാതാക്കളെ കബളിപ്പിക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ചലച്ചിത്രനിർമാതാക്കളുടെ സംഘടന. കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
നിലവിൽ ഒടിടി, സാറ്റ്ലൈറ്റ് അവകാശം വാങ്ങുന്ന കമ്പനികളുടേയും പുതുതായി വരാൻപോകുന്ന കമ്പനിയുടേയും പേരുപറഞ്ഞാണ് തട്ടിപ്പെന്ന് സെക്രട്ടറി ബി രാകേഷ് വാർത്താക്കുറിപ്പിൽ പറയുന്നു. വലിയ മുടക്കുമുതലിൽ സിനിമ പൂർത്തിയാക്കി ഒടിടി, സാറ്റലൈറ്റ് അവകാശം വിൽക്കാൻ സാധിക്കാത്ത നിർമാതാക്കളെയാണ് സംഘം ലക്ഷ്യമിടുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി.
നിലവിൽ ഒ.ടി.ടി, സാറ്റലൈറ്റ് രംഗത്തുള്ള പ്രതിസന്ധി ചൂഷണംചെയ്ത് തങ്ങളുടെ സ്വാധീനം വെളിവാക്കുന്ന രേഖകൾ കാണിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നത്. ഇക്കാര്യത്തിൽ നിർമാതാക്കൾ ജാഗ്രത പാലിക്കണമെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു.
അതേസമയം, തെലുങ്ക്, തമിഴ് സിനിമകളുടെ കച്ചവടം അത്യാവശ്യം നടക്കുന്നുണ്ടെങ്കിലും മലയാളത്തിലെ കച്ചവടം അവസാനിച്ച അവസ്ഥയിലാണ്. തിയറ്ററിനെ ആശ്രയിച്ചു മാത്രം സിനിമ എടുക്കാവുന്ന അവസ്ഥ തിരിച്ചെത്തുന്നു. ഏറെക്കാലമായി തിയറ്ററിനെ ആശ്രയിക്കാതെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങൾ മാത്രം വിറ്റു ലാഭമുണ്ടാക്കാമെന്ന അവസ്ഥയിലായിരുന്നു നിർമാതാക്കളും സാങ്കേതിക വിദഗ്ധരും.
അതുകൊണ്ടുതന്നെ നടന്മാരും സാങ്കേതിക വിദഗ്ധരും പ്രതിഫലം കുത്തനെ കൂട്ടുകയും ചെയ്തു. കച്ചവടത്തിൽ വൻ തിരിച്ചടി നേരിട്ടതോടെ ഇനി സിനിമകൾ വാങ്ങേണ്ടതില്ലെന്ന് ഒടിടികൾ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക