കർണാടകയിലെ ഹാസനിലെ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വൽ രേവണ്ണ വെള്ളിയാഴ്ച ഇന്ത്യയിൽ എത്തുമെന്ന് വിവരം. പീഡനക്കേസിലെ പ്രതിയായ രേവണ്ണ ജർമ്മനിയിൽ നിന്ന് വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ജർമ്മനിയിൽ നിന്ന് വെള്ളിയാഴ്ച പുറപ്പെടുന്ന ബംഗളുരുവിലേക്കുള്ള ലുഫ്താൻസ എയർ വിമാനത്തിലാണ് പ്രജ്വല് രേവണ്ണ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.
ജർമ്മനിയിലെ മ്യൂണിക്കിൽ നിന്ന് യാത്ര തിരിക്കുന്ന വിമാനം രാജ്യാന്തര വിമാനത്താവളമായ ബംഗളുരുവിലെ കെംപഗൗഡയിൽ വെള്ളിയാഴ്ച രാത്രി 12.30 തോടെ എത്തുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. രണ്ടുദിവസം മുൻപ് പ്രജ്വല് രേവണ്ണയുടെതായി പുറത്തുവന്ന വീഡിയോ സന്ദേശത്തിൽ താൻ നാട്ടിലേക്ക് മടങ്ങി വരുമെന്നും അന്വേഷണത്തിന് ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും പ്രജ്വൽ പറഞ്ഞിരുന്നു.
ഇത്തരത്തിൽ നേരത്തെ രണ്ട് തവണ ഇന്ത്യയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു എന്ന് അറിയിച്ചിരുന്നുവെങ്കിലും പ്രജ്വല് രേവണ്ണ എത്തിയിരുന്നില്ല. അതേസമയം കേന്ദ്ര സർക്കാർ പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
അതേസമയം പ്രജ്വൽ രേവണ്ണയുടെ പിതാവ് എച്ച് ഡി രേവണ്ണയും പ്രജ്വലിനെതിരെയുള്ള ലൈംഗികാധിക്രമക്കേസിലെ ഇരയെ തട്ടിക്കൊണ്ടുപോയ കേസിലും മറ്റൊരു ലൈംഗികാതിക്രമം കേസിലും പ്രതിയാണ്. നിലവിൽ ജാമ്യം ലഭിച്ച എച്ച് ഡി രേവണ്ണയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക